കൊല്ലം നഗരത്തിലും ചവറയിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐ പ്രതിഷേധം. കരിങ്കൊടി കാണിക്കാൻ എത്തിയ പ്രവർത്തകരെ പൊലീസ് തടയുകയും പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. രണ്ട് സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കാനാണ് ഗവർണർ കൊല്ലത്ത് എത്തിയത്.
ഓച്ചിറയിലെ ആദ്യ പരിപാടിക്ക് ശേഷം കൊല്ലത്തേക്ക് മടങ്ങും വഴി ചവറ കോളേജിന് സമീപത്ത് വെച്ചാണ് എസ്‌എഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. പ്രതിഷേധം കണക്കിലെടുത്ത് വലിയ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. ഗവർണറുടെ വാഹനം കടന്നുപോകുന്നതിന് മുൻപ് തന്നെ പോലീസ് പ്രവർത്തകരെ പിടികൂടി. തുടർന്ന് പോലീസും എസ്‌എഫ്‌ഐ പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
കുട്ടി സഖാക്കൾക്ക് മുന്നിൽ മുട്ടുവിറച്ചു നിന്നാണ് പോലീസ് കൃത്യനിർവഹണം നടത്തുന്നത്. ഭയഭക്തി ബഹുമാനത്തോടെ ആണ് എസ്എഫ്ഐ ഡിവൈഎഫ്ഐ നേതാക്കൾക്ക് മുന്നിൽ പോലീസ് പെരുമാറുന്നത്. നേരത്തെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർ ഷോയെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ച് കസ്റ്റഡിയിൽ എടുത്തപ്പോഴും ഇതേ നിലപാട് തന്നെയാണ് പോലീസ് സ്വീകരിച്ചത്. പിണറായി വിജയൻ സർക്കാർ പാർട്ടിക്കാർക്ക് വേണ്ടി പോലീസിനെ ഷണ്ഡീകരിക്കുകയാണ് എന്ന് അക്ഷരാർത്ഥത്തിൽ പറയാവുന്ന സാഹചര്യത്തിലൂടെയാണ് ഇന്ന് കേരളം കടന്നു പോകുന്നത്.
ഗവർണറുടെ വാഹനം കടന്നുപോകവേ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച എസ്‌എഫ്‌ഐ പ്രവർത്തകർ കൊല്ലം നഗരത്തിലും കരിങ്കൊടി പ്രതിഷേധം നടത്തി. പത്തോളം പ്രവർത്തകരാണ് കൊല്ലം നഗരത്തിലെ സിപിഎം ഓഫീസിന് സമീപം കരിങ്കൊടി പ്രതിഷേധമുണ്ടായത്. സംഭവത്തില്‍ ഏഴ് എസ്‌എഫ്‌ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയില്‍ വെച്ചും ഗവർണർക്ക് നേരെ എസ്‌എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി വീശിയിരുന്നു. കായംകുളത്ത് വെച്ചാണ് എസ്‌എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ച എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി എം ശിവപ്രസാദ് അടക്കം 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.