നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവെ തെലങ്കാനയില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. മുന്‍ എംപിയും ബി ജെ പിയുടെ തീപ്പൊരി നേതാവുമായ വിജയശാന്തി കോണ്‍ഗ്രസില്‍ ചേരുമെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ വിജയശാന്തിയുമായി ചര്‍ച്ച നടത്തിയതായാണ് വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.വമ്ബൻ ഓഫറാണ് വിജയ ശാന്തിക്ക് മുന്നില്‍ പാര്‍ട്ടി വെച്ചിരിക്കുന്നത്.
ഈ തിരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി കെ സി ആറിനെതിരെ വിജയശാന്തിയെ മത്സരിപ്പിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച പ്രധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നാളെ തന്നെ വിജയ ശാന്തി ചേരുമെന്ന തരത്തിലാണ് ചര്‍ച്ചകള്‍. തെലങ്കാനയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശ്രമിക്കുന്ന ബി ജെ പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തുണ്ടാകുന്നത്. മുതിര്‍ന്ന നേതാക്കളായ കോമാട്ടിറെഡ്ഡി രാജഗോപാല്‍ റെഡ്ഡിക്കും വിവേകിനും പിന്നാലെയാണ് വിജയ ശാന്തിയും ബി ജെ പി വിടാന്‍ ഒരുങ്ങുന്നത്.
ഏറെ നാളായി ബി ജെ പി നേതൃത്വവുമായി കടുത്ത അഭിപ്രായ ഭിന്നതയിലാണ് മുന്‍ ജനപ്രിയ നടി. വിജയശാന്തിയുടെ സമീപകാല ട്വീറ്റുകളും ചില സൂചനകള്‍ നല്‍കുന്നുണ്ട്. കെ സി ആറില്‍ നിന്ന് തെലങ്കാനയെ രക്ഷിക്കാൻ ചിലര്‍ കോണ്‍ഗ്രസില്‍ ചേരാൻ ആഗ്രഹിക്കുന്നു, മറ്റുള്ളവര്‍ ബിജെപിയില്‍ തുടരാൻ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു താരത്തിന്റെ അടുത്ത കാലത്തെ ട്വീറ്റ്.
പ്രധാനമന്ത്രി മോദിയും അമിത് ഷായും കേന്ദ്രമന്ത്രിമാരും തെലങ്കാന സന്ദര്‍ശിച്ചിപ്പോഴും വേദിയിലൊന്നും വിജയശാന്തിയെ കാണാനില്ലായിരുന്നു. ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ ഈ തെരഞ്ഞെടുപ്പില്‍ തന്നെ ഗജ്‌വേലില്‍ നിന്ന് വിജയശാന്തിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. രേവന്ത് കാമറെഡ്ഡിയില്‍ മത്സരിക്കുമ്ബോള്‍ വിജയശാന്തിയെ ഗജ്വേലില്‍ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
അതേസമയം, മുതിര്‍ന്ന നേതാവ് മുഹമ്മദ് അലി ഷബീറിനെ നിസാമാബാദ് അര്‍ബൻ അസംബ്ലി മണ്ഡലത്തിലേക്ക് മാറ്റിയാണ് മുഖ്യമന്ത്രിയെ നേരിടാന്‍ പി സി സി അധ്യക്ഷന്‍ തന്നേയെത്തുന്നത്. കെ സി ആറിന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ രേവന്തിന് സാധിച്ചേക്കും. 2014 മുതല്‍ ടി ആര്‍ എസിലെ (ഇന്നത്തെ ബി ആര്‍ എസ്)ഗമ്ബ ഗോവര്‍ദ്ധൻ വിജയിച്ച് വരുന്ന മണ്ഡലമാണ് കാമറെഡ്ഡി. എന്നാല്‍ ഇത്തവണ കെ സി ആര്‍ തന്നെ ഈ മണ്ഡലത്തിലേക്ക് മത്സരിക്കാന്‍ എത്തുകയായിരുന്നു. മുന്‍ കോണ്‍ഗ്രസ് എം എല്‍ എയായ മുഹമ്മദ് അലി ഷബീറിനെതിരെ 5,007 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തവണ ടി ആര്‍ എസ് ഇവിടെ വിജയിച്ചത്.