മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയില്‍ ഹണിട്രാപ്പില്‍പ്പെടുത്തി യുവാവില്‍ നിന്നും യുവതിയും കൂട്ടാളിയും പണം തട്ടുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തിരൂരങ്ങാടി ദേശീയപാതയ്ക്കടുത്തുള്ള കൊളപ്പുറത്തെ ഒരു ഹോട്ടലിന് സമീപത്ത് വെച്ചാണ് യുവതി പരാതിക്കാരനായ യുവാവില്‍ നിന്നും 50,000 രൂപ കൈപ്പറ്റിയത്. യുവതിക്കൊപ്പം കേസിലെ കൂട്ടുപ്രതിയായ യുവാവും ഉണ്ടായിരുന്നു. പരാതിക്കാരനായ യുവാവിന്‍റെ കൂടെ വന്നവരില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പണം കൈപ്പറ്റാൻ എത്തിയപ്പോൾ പിടിയിലായി ഹണി ട്രാപ്പ് സംഘം
Posted by MediaoneTV on Friday, 3 November 2023
കഴിഞ്ഞ ദിവസമാണ് മലപ്പുറം തിരൂരങ്ങാടിയിയില്‍ 27 കാരനായ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ വയനാട് സ്വദേശിയായ യുവതിയും യുവാവും പിടിയിലാവുന്നത്. വയനാട് സ്വദേശിയും മലപ്പുറം കോട്ടക്കലില്‍ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് മുക്കം സ്വദേശി അര്‍ഷദ് ബാബു (30) എന്നിവരാണ് തിരൂരങ്ങാടി പൊലീസിന്‍റെ പിടിയിലായത്. പെരുവള്ളൂര്‍ സ്വദേശിയും തിരൂരങ്ങാടിയില്‍ സ്വകാര്യ സ്ഥാപനം നടത്തുകയും ചെയ്യുന്ന 27കാരൻറെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
അറസ്റ്റിലായ മുബഷിറ പരാതിക്കാരനായ യുവാവിന്‍റെ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ച് ഇരുവരും അടുപ്പത്തിലാകുകയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. തുടര്‍ന്നാണ് താൻ ഗര്‍ഭിണിയാണെന്നും വിവരം പുറത്ത് പറയുമെന്നും ഭീഷണിപ്പെടുത്തി യുവതി പണം തട്ടിയത്. ഭീഷണിയെത്തുടര്‍ന്ന് യുവാവ് പണം നല്‍കാമെന്ന് സമ്മതിച്ചു. ആദ്യം യുവതി 50000 രൂപയാണ് ആവശ്യപ്പെട്ടത്. പണത്തിനായി യുവതി പരാതിക്കാരനെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി. അവിടെയെത്തുമ്ബോഴാണ് യുവതിക്കൊപ്പം സുഹൃത്തിനെയും കാണുന്നത്. ആളുകള്‍ ശ്രദ്ധിക്കാതിരിക്കാൻ ഹോട്ടലിന് പുറത്തിരുന്നാണ് യുവതിയും കൂട്ടാളിയും പണം കൈപ്പറ്റിയത്. തുടര്‍ന്ന് ഇരുവരും സ്ഥലംവിട്ടു.
ഇതിന് പിന്നാലെ യുവതി 15 ലക്ഷം രൂപ ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ് തന്നെ ഹണിട്രാപ്പില്‍പ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുമായി യുവാവ് പൊലീസിലെത്തുന്നത്. മുബഷിറ പരാതിക്കാരനായ യുവാവില്‍ നിന്നും ഗര്‍ഭിണിയായിരുന്നു. പിന്നീട് യുവതി ഗര്‍ഭച്ഛിദ്രം നടത്തിയതായും പൊലീസ് പറഞ്ഞു. കൂടുതല്‍ പണം തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് മുബഷിറയും സുഹൃത്ത് അര്‍ഷദ് ബാബുവും യുവാവിനെ ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.