കെഎസ്‌ഇബിയുടെ സൗരോര്‍ജ്ജ പദ്ധതികളില്‍ നടക്കുന്നത് കോടികളുടെ അഴിമതി. സര്‍ക്കാരിന് പങ്കാളിത്തമുള്ള ഇൻകെലിന് കരാര്‍ നല്‍കിയ ഏഴ് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതിയില്‍ ഉറപ്പിച്ചത് അഞ്ച് കോടിയോളം രൂപയുടെ കോഴ. ഇൻകെലിലെ ജനറല്‍ മാനെജര്‍ സാംറൂഫസ് കോഴപ്പണം കൈപ്പറ്റിയതിന്‍റെ തെളിവുകളും ഇടനിലക്കാരന്‍റെ വെളിപ്പെടുത്തലും ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പുറത്തു വിട്ടു. ഉപകരാര്‍ പാടില്ലെന്ന കരാര്‍ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് ഇൻകെലിന്റെ ഇടപാട്.

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കൊണ്ടുവന്ന സൗരോര്‍ജ്ജ പദ്ധതിയാണ് കെഎസ്‌ഇബിയുടെ കഞ്ചിക്കോട്ടെ സോളാര്‍ പവര്‍ പ്ലാന്‍റ്. ക‌ഞ്ചിക്കോടും ബ്രഹ്മപുരത്തുമായി ഏഴ് മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്‍റുകളാണുള്ളത്. പദ്ധതി കെഎസ്‌ഇബി നല്‍കിയത് സര്‍ക്കാരിന് പങ്കാളിത്തമുള്ള വ്യവസായ മന്ത്രി ചെയര്‍മാനായുള്ള ഇൻകലിന്. പ്ലാന്‍റ് സ്ഥാപിച്ച്‌ വൈദ്യുതി ഉത്പാദനം തുടങ്ങി ഇൻകെല്‍ കെഎസ്‌ഇബിക്ക് കൈമാറണമെന്നാണ് കരാര്‍. എന്നാല്‍ ചട്ടം ലംഘിച്ച്‌ 2020ജൂണ്‍ മാസം ഇൻകല്‍ കരാര്‍ മറിച്ചുവില്‍ക്കുകയായിരുന്നു. ഇതിന്റെ രേഖകളാണ് പുറത്തുവന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

33കോടി95ലക്ഷം രൂപക്ക് തമിഴ്നാട്ടെ റിച്ച്‌ ഫൈറ്റോകെയര്‍ എന്ന കമ്ബനിക്കാണ് നല്‍കിയിട്ടുള്ളത്. ഈ കൈമാറലില്‍ കോഴയായി മറിഞ്ഞതും കോടികളാണ്. ഇൻകല്‍ സോളാര്‍ വിഭാഗം ജനറല്‍ മാനെജര്‍ സാംറൂഫസാണ് സ്വകാര്യ കമ്ബനിക്ക് ഉപകരാര്‍ ഉറപ്പിച്ചത്. പത്ത് ലക്ഷം വാട്ടാണ് ഒരു മെഗാവാട്ട്. അങ്ങനെ വാട്ട് ഒന്നിന് 56രൂപക്ക് കെഎസ്‌ഇബി ഇൻകലിന് നല്‍കിയ കരാര്‍, ആദ്യം നാല്‍പത്തിനാല് രൂപക്ക് ഇൻകല്‍ സ്വകാര്യകമ്ബനിക്ക് മറിച്ചു. ഏഴ് മെഗാവാട്ട് പദ്ധതില്‍ ഈ നീക്കത്തില്‍ മാത്രം കമ്മീഷൻ രണ്ടരക്കോടി രൂപ. റിച്ച്‌ ഫൈറ്റോക്കെയര്‍ പ്രതിനിധിയും സാംറൂഫസും ഡീല്‍ ഉറപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

ആദ്യം ഉറപ്പിച്ച 44രൂപ യൂണിറ്റൊന്നിന് 48രൂപ വരെയായി. കൂട്ടിയ നാല് രൂപ പൂര്‍ണ്ണമായും ഇൻകല്‍ ഉദ്യോഗസ്ഥനുള്ള കമ്മീഷൻ.അങ്ങനെ രണ്ടരക്കോടിയുടെ കോഴ ആകെ മൊത്തം അഞ്ച് കോടിയായി. ഏഷ്യാനെറ്റ് ന്യൂസ് ചാനൽ നടത്തിയ അന്വേഷണത്തില്‍ ഇടനിലക്കാരന്‍റെ അക്കൗണ്ടില്‍ നിന്നും സാം റൂഫസിന്‍റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമായി പോയത് 50ലക്ഷത്തിലധികം രൂപയാണ് എന്നും ചാനൽ പറയുന്നു. ഒരു ലക്ഷം രണ്ട് ലക്ഷം അങ്ങനെ വിവിധ ഘട്ടങ്ങളായാണ് സാം റൂഫസിന്‍റെ എച്ച്‌ഡിഎഫ് സി, പഞ്ചാബ് നാഷണല്‍ ബാങ്ക്, എസ്ബിഐ എന്നീ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. റിച്ച്‌ ഫൈറ്റോകെയറിന്‍റെ അക്കൗണ്ടില്‍ നിന്നും ഇടനിലക്കാരന്‍റെ അക്കൗണ്ടിലേക്ക് പണം വന്ന് തൊട്ട് പിന്നാലെയാണ് സാമിന്‍റെ അക്കൗണ്ടിലേക്ക് പണം പോയത്. ഒരുകോടി അറുപത് ലക്ഷം രൂപ കോഴപ്പണം ബാക്കി നില്‍ക്കെയാണ് ഈ അഴിമതി കഥ പുറത്തെത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക