പൊതുധാര്‍മ്മികത ലംഘിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് കുവൈറ്റില്‍ 27 പേര്‍ പിടിയിലായി. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വിവിധ രാജ്യത്തെ പൗരന്മാരാണ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ജനറല്‍ അഡ്മിനിസ്ട്രേഷന് കീഴിലുള്ള ക്രിമിനല്‍ സെക്ടര്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇവരില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്നു.
ഹവല്ലി ഗവര്‍ണറേറ്റ്, സാല്‍മിയ, മഹ്ബൗല പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. അതേസമയം മസാജ് കേന്ദ്രത്തില്‍ സദാചാര വിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ട കേസില്‍ കഴിഞ്ഞ മാസം അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. സാല്‍മിയയിലെ ഒരു മസാജ് കേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. പണം നല്‍കി സദാചാര വിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ടു എന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. ഏഷ്യക്കാരാണ് അറസ്റ്റിലായ അഞ്ചുപേരും.
കുറ്റാന്വേഷണ വകുപ്പ്, പൊതുമര്യാദ സംരക്ഷണ വിഭാഗം എന്നിവയുമായി ചേര്‍ന്ന് രാജ്യത്തെ നിയമലംഘകരെ പിടികൂടാൻ നടത്തിയ റെയ്ഡിലാണ് ഇവര്‍ അറസ്റ്റിലായത്. ഇവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരുന്നു.