നവംബറിൽ പിണറായി വിജയൻ മന്ത്രി മന്ത്രിസഭ പുനഃസംഘടിപ്പിക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിന് പിന്നാലെ കേരള കോൺഗ്രസിലും തുടർ നീക്കങ്ങൾ. ഒരു അധിക മന്ത്രി പദവിക്ക് കൂടി പാർട്ടി അവകാശമുന്നയിക്കുമെന്ന് റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ മാസം ഇരുപത്തിനാലാം തീയതി ചേരുന്ന പാർട്ടിയുടെ ഉന്നതാധികാര സമിതി ഈ ആവശ്യം ചർച്ച ചെയ്യും എന്നാണ് അറിയാൻ കഴിയുന്നത്.
തങ്ങളുടെ അംഗബലം അനുസരിച്ച് ഒരു മന്ത്രി പദവിക്ക് കൂടി അവകാശമുണ്ട് എന്ന നിലപാടാണ് കേരള കോൺഗ്രസിനുള്ളത്. സിപിഐയുടെ ശക്തമായ എതിർപ്പു മൂലമാണ് ആദ്യഘട്ടത്തിൽ ഇത് ലഭിക്കാതിരുന്നത് എന്ന് കേരള കോൺഗ്രസ് വിലയിരുത്തുന്നു. നിലവിൽ കേരള കോൺഗ്രസിന് 5 എംഎൽഎമാരാണ് ഉള്ളത്. പാർട്ടിക്ക് ഒരു മന്ത്രി പദവി കൂടാതെ ക്യാബിനറ്റ് റാങ്കോടുകൂടി ചീഫ് പദവിയും നിലവിലുണ്ട്. അതിനാൽ തന്നെ ഇനിയൊരു അധികമന്ത്രി പദവി ലഭിക്കുക സാധ്യതയില്ലാത്ത കാര്യമാണ്.
ലക്ഷ്യമിടുന്നത് റോഷിയുടെ മന്ത്രിസ്ഥാനം പങ്കുവെക്കൽ
ഈ ഘട്ടത്തിൽ കേരള കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഇത്തരം ഒരു ചർച്ച ഉയർന്നു വരുന്നതിന് മറ്റൊരു ഗൂഡ ഉദ്ദേശമുണ്ട് എന്ന് സംശയിക്കുന്നവരും പാർട്ടിക്കുള്ളിൽ രാഷ്ട്രീയ വൃത്തങ്ങളിലും ഉണ്ട്. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് റോഷി അഗസ്റ്റിന് പദവിയിൽ നിന്ന് മാറ്റി മറ്റൊരാളെ പ്രതിഷ്ഠിക്കുക എന്ന് നീക്കമാണോ ഇത്തരം ഒരു ചർച്ചയ്ക്ക് പിന്നിൽ എന്ന് സംശയമാണ് ബലപ്പെടുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തെത്തുന്ന വേളയിൽ പാർട്ടി പ്രതിനിധി മത്സരിക്കുന്ന കോട്ടയം ജില്ലയിൽ നിന്ന് തന്നെ ഒരു മന്ത്രി എന്ന ആശയം ആവും ഈ നീക്കത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർ മുന്നോട്ടു വെക്കുക.
പകരക്കാരൻ – സാധ്യത ആർക്ക്?
കേരള കോൺഗ്രസ് പാർട്ടിയുടെ അഞ്ച് എംഎൽഎമാരിൽ മൂന്നുപേരും കോട്ടയം ജില്ലയിൽ നിന്നാണ്. നിലവിൽ കാഞ്ഞിരപ്പള്ളി എംഎൽഎ ആയ എൻ ജയരാജ് ചീഫ് വിപ്പ് ആണ്. പിന്നെയുള്ളവർ ചങ്ങനാശ്ശേരിയുടെ ജനപ്രതിനിധിയായ ജോബ് മൈക്കിളും, പൂഞ്ഞാർ എംഎൽഎയായ സെബാസ്റ്റ്യൻ കുളത്തുങ്കലും ആണ്. ഇവരിൽ ജോബ് മൈക്കിൾ ജോസ് കെ മാണിയുടെ വിശ്വസ്തനാണ്, താരതമ്യേന ചെറുപ്പക്കാരനാണ്. ഒരുപക്ഷേ മന്ത്രിസഭാ പുനഃസംഘടനയിൽ സിപിഎം മന്ത്രിമാരെ മാറ്റിയാൽ റോഷി അഗസ്റ്റിൻ മാറി ജോബ് മൈക്കിൾ മന്ത്രിയാകും എന്ന് പ്രതീക്ഷിക്കുന്നവരും പാർട്ടിക്കുള്ളിലും പുറത്തുമുണ്ട്.