ഈരാറ്റുപേട്ടയില്‍ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. സംഭവത്തില്‍ സുഹൃത്തായ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തലപ്പലത്താണ് സംഭവം. ഈരാറ്റുപേട്ട സബ്‌സ്റ്റേഷൻ ഭാഗത്ത് രാജീവ് ഗാന്ധി കോളനിയില്‍ താമസിക്കുന്ന ചുണ്ടങ്ങാതറയില്‍ ബൈജു (റോബി, 35) ആണ് മരിച്ചത്. കേസില്‍ അയല്‍വാസിയായ പത്തനംതിട്ട അടൂര്‍ സ്വദേശി സന്തോഷിനെ ഈരാറ്റുപേട്ട പോലീസ് പിടികൂടി.
ഇന്ന് രാത്രി എട്ട് മണിയോടായിരുന്നു സംഭവം. ബൈജുവിന്റെ വീടിന്റെ പെയിന്റിംഗ് ജോലികള്‍ ഇരുവരും ഒരുമിച്ചായിരുന്നു ചെയ്തിരുന്നത്. ജോലിക്ക് ശേഷം ഇന്ന് വൈകിട്ട് ഇവര്‍ ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനടയില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കുമുണ്ടായി.
ബൈജു സഹോദരൻ ബിബിനെയും കൂട്ടി സന്തോഷിനോട് തര്‍ക്കിച്ചു. വാക്കുതര്‍ക്കത്തിന് ഒടുവില്‍ വീട്ടിലുണ്ടായിരുന്ന കത്തി വച്ച് ബൈജുവിനെ സന്തോഷ് ആക്രമിക്കുകയായിരുന്നു. അയല്‍വാസികള്‍ ചേര്‍ന്ന് ബൈജുവിനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.