അട്ടപ്പാടി ഗവ. കോളേജില്‍ പ്രിൻസിപ്പലിനെ ‘വാഴ’യാക്കി എസ്‌എഫ്‌ഐ പ്രതിഷേധം. കോളേജ് ഹോസ്റ്റലില്‍ ഉച്ചഭക്ഷണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് പ്രിൻസിപ്പല്‍ ലാലി വര്‍ഗീസിന്റെ കസേരയ്ക്ക് പിന്നില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ വാഴവച്ചു. ‘വാഴയാണെങ്കില്‍ കുലയ്ക്കുകയെങ്കിലും ചെയ്യും, പ്രിൻസിപ്പല്‍ ഒന്നും ചെയ്യുന്നില്ല’ എന്ന മുദ്രാവാക്യവുമായി പ്രിൻസിപ്പല്‍ എന്ന ബോര്‍ഡ് സഹിതമാണ് വാഴ വച്ചത്. എസ്‌എഫ്‌ഐ മുൻ നേതാവ് കെ വിദ്യ അട്ടപ്പാടി
കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചയാളാണ് പ്രിൻസിപ്പല്‍ ലാലി വര്‍ഗീസ്.വേതനം ലഭിക്കാത്തതിനാല്‍ ഉച്ചഭക്ഷണം തയാറാക്കില്ലെന്ന് കുടുംബശ്രീ നിയോഗിച്ച 10 ജീവനക്കാര്‍ അറിയിച്ചിരുന്നു. 179 ദിവസത്തെ കരാര്‍ അവസാനിക്കാറായിട്ടും വേതനം ലഭ്യമാക്കുന്നതിന് കോളജ് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചിരുന്നു.
ആറുമാസമായി പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ശുചീകരണ തൊഴിലാളികള്‍ക്കും പാചകക്കാര്‍ക്കും വേതനം ലഭിച്ചിരുന്നില്ല. വേതനം ലഭിക്കാത്തതിനാല്‍ ഉച്ചഭക്ഷണം തയാറാക്കില്ലെന്ന് കുടുംബശ്രീ നിയോഗിച്ച 10 ജീവനക്കാര്‍ അറിയിച്ചിരുന്നു. 179 ദിവസത്തെ കരാര്‍ അവസാനിക്കാറായിട്ടും വേതനം ലഭ്യമാക്കുന്നതിന് കോളജ് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചിരുന്നു. ഭക്ഷണം മുടങ്ങിയതോടെ, ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചു. തുടര്‍ന്നാണ് ജീവനക്കാരുടെ പണിമുടക്ക് സമരത്തിന് പിന്തുണയുമായി പ്രിൻസിപ്പലിനെതിരെ എസ്‌എഫ്‌ഐയുടെ വാഴ സമരം നടന്നത്.
സമരത്തെത്തുടര്‍ന്ന് അഗളി പോലീസ് സ്ഥലത്തെത്തി പ്രിൻസിപ്പലുമായും വിദ്യാര്‍ഥികളുമായും ചര്‍ച്ച നടത്തി. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് , ഹോസ്റ്റലില്‍ ഭക്ഷണ വിതരണ ചുമതലയെന്നും പ്രശ്നം പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പല്‍ അറിയിച്ചു. ഭക്ഷണം മുടങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പല്‍ പോലീസിനെ അറിയിച്ചു. വൈകിട്ട് ഭക്ഷണം പാകം ചെയ്ത നല്‍കാമെന്ന് ജീവനക്കാര്‍ സമ്മതിച്ചെങ്കിലും, വൈകിട്ട് വീണ്ടും വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടര്‍ന്നു.
സാധനങ്ങള്‍ വാങ്ങുന്ന കടയില്‍ ഉള്‍പ്പെടെ രണ്ട് ലക്ഷം രൂപയിലേറെ ബാധ്യത തീര്‍പ്പാക്കത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. പ്രിൻസിപ്പലുമായി നടത്തിയ ചര്‍ച്ചയില്‍, കടക്കാരനു പണം കൊടുക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് അവര്‍ തീരുമാനത്തില്‍ നിന്നു മാറിയെന്ന് പൊലീസ് പറയുന്നു. ബില്‍ നല്‍കിയാല്‍ ട്രഷറിയില്‍ നിന്നു പണം ലഭിക്കുമെങ്കിലും, ബില്‍ പാസാക്കാൻ കോളജ് അധികൃതര്‍ തയാറാകാത്തതാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണമെന്നും പോലീസ് പറയുന്നു.