കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കിയുള്ള ബില്‍ ജര്‍മൻ മന്ത്രിസഭ പാസാക്കി. കഞ്ചാവ് കൈവശംവെക്കാനും ചെടികള്‍ വളര്‍ത്താനും ജനങ്ങള്‍ക്ക് അനുമതി നല്‍കുന്നതാണ് ബില്‍. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് 25 ഗ്രാം കഞ്ചാവ് വരെ കൈവശം വെക്കാം. മൂന്ന് കഞ്ചാവ് ചെടി വരെ വളര്‍ത്താനുള്ള അനുമതിയും ജര്‍മനി നല്‍കുന്നുണ്ട്.
കരിഞ്ചന്തയിലെ കഞ്ചാവ് കച്ചവടത്തിന് തടയിടാനും ലഹരിമൂലമുള്ള കുറ്റകൃത്യങ്ങള്‍ ഒരുപരിധി വരെ കുറക്കാനും തീരുമാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജര്‍മൻ ചാൻസലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു.കഞ്ചാവിനുള്ള നിയന്ത്രണം നീക്കുന്നതിലൂടെ അതിന്റെ ദൂഷ്യഫലത്തെ കുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകളും അവബോധവും വളര്‍ത്താനും പുതിയ ബില്‍ സഹായിക്കുമെന്ന് ജര്‍മൻ ആരോഗ്യമന്ത്രി കാള്‍ ലോറ്റര്‍ബച്ച് പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേസമയം, ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ബില്‍ കുത്തഴിഞ്ഞ ജീവിതത്തിലേക്ക് നയിക്കുന്നതാണെന്നും യുവാക്കളെ ലഹരിക്ക് അടിമപ്പെടുത്തുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. 2017 മുതല്‍ മരുന്നാവശ്യത്തിന് ജര്‍മനിയില്‍ കഞ്ചാവ് നിയമവിധേയമാണ്. മാള്‍ട്ടയാണ് കഞ്ചാവിന്റെ ഉപയോഗം ആദ്യമായി നിയമവിധേയമാക്കിയ യൂറോപ്യൻ രാജ്യം. ഈ ബില്‍ പാസായാല്‍ കഞ്ചാവ് നിയമവിധേയമാക്കുന്ന യൂറോപ്പിലെ വൻകിട രാജ്യങ്ങളിലൊന്നായി ജര്‍മനി മാറും.