അടിമാലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. കോണ്‍ഗ്രസ് നേതാക്കളായ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടൻ എംഎല്‍എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തില്‍ കോതമംഗലം ടൗണിലാണ് പ്രതിഷേധം നടക്കുന്നത്.
മൃതദേഹവും വഹിച്ച് റോഡിലൂടെ പ്രതിഷേധവുമായി നീങ്ങിയ നേതാക്കളെയും പ്രവർത്തകരെയും പോലീസ് തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഡിവൈഎസ്പി അടക്കമുള്ളവരെ പിടിച്ചുതള്ളിയ ജനപ്രതിനിധികളും പോലീസും തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണുണ്ടാകുന്നത്. ഉത്തരവാദിത്തപ്പെട്ടവർ എത്താതെ തുടർനടപടകള്‍ക്ക് അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.
നേരത്തേ, പോലീസിന്റെ ഇൻക്വസ്റ്റ് നടപടികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തടഞ്ഞിരുന്നു. ഇതേത്തുടർന്ന് ആശുപത്രിയിലും സംഘർഷാവസ്ഥയുണ്ടായി. ഇടുക്കിയിലെ ജനങ്ങള്‍ കാലങ്ങളായി അനുഭവിക്കുന്ന പ്രശ്നമാണിത്. വന്യജീവികളെ കൊണ്ട് ജനങ്ങള്‍ക്ക് ജീവിക്കാനാവാത്ത അവസ്ഥയാണ്. ഇതിന് ശാശ്വതമായ പരിഹാരം കാണണം. മന്ത്രിമാർ ഉള്‍പ്പെടെയുള്ളവർ എത്തി പരിഹാരം കാണാതെ ഇൻക്വസ്റ്റ് നടപടികള്‍ക്ക് അനുവദിക്കില്ല -ഡീൻ കുര്യാക്കോസ് എംപി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.