തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേതു പോലെ ഭരണപക്ഷത്തേക്ക് നൂറാമത്തെ സീറ്റ് എന്ന് പറയുന്നില്ലെങ്കിലും പുതുപ്പള്ളി പിടിക്കാൻ എല്ലാ മാര്‍ഗവും തേടുന്നുണ്ട് ഇടതു മുന്നണി. പ്രചാരണത്തിലെ മികവിനൊപ്പം അവര്‍ പ്രതീക്ഷിക്കുന്ന ഒരു പ്രധാന ഘടകം ബിജെപി വോട്ടുകളുടെ നിലപാടാണ്. ബിജെപി അനുകൂല വോട്ടര്‍മാര്‍ താമരയില്‍ തന്നെ കുത്തിയാല്‍ അതിന്റെ നേട്ടം ജെയ്ക്കിന് അനുകൂലമാകും എന്നതാണ് ഈ പ്രതീക്ഷ. ഈ വോട്ടുകള്‍ 25,000 വോട്ടുകള്‍ വരെ ആകാം എന്നും ഇടതു കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നു.
പുതുപ്പള്ളി കണക്കുകൾ: 1970 ല്‍ ഉമ്മന്‍ ചാണ്ടിയെന്ന പേരിനൊപ്പം ചേരുന്നതുവരെ പുതുപ്പള്ളി അടയാളപ്പെട്ടത് സിപിഎം മണ്ഡലം എന്ന നിലയിലാണ്. ഇ എം ജോര്‍ജ് രണ്ടു തവണ ജയിച്ച മണ്ഡലം പിന്നീട് രണ്ടു തവണ അതിരുകള്‍ മാറി. 2011 മുതലാണ് നിലവിലെ രൂപത്തില്‍ എത്തിയത്. ഇതിനിടെ മൂന്ന് ലോക് സഭാ തെരഞ്ഞെടുപ്പുകളില്‍ കോട്ടയം മണ്ഡലത്തിലെ പുതുപ്പള്ളിയില്‍ ഇടതു മുന്നണി ലീഡ് നേടി. മൂന്ന് തവണയും സുരേഷ് കുറുപ്പ് തന്നെ. 1984 ല്‍ 1800ലേറെ ലീഡ് നേടി. 1999 ല്‍ പി സി ചാക്കോയ്ക്ക് എതിരെ 850 വോട്ട് ലീഡ് നേടി. 2004 ല്‍ ആന്റോ ആന്റണിയെ പരാജയപ്പെടുത്തിയപ്പോള്‍ ലീഡ് 4995.
ഇപ്പോള്‍ എട്ട് പഞ്ചായത്തുകളാണ് മണ്ഡലത്തില്‍. കോട്ടയം താലൂക്കിലെ അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, മീനടം, പാമ്ബാടി, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളും ചങ്ങനാശേരി താലൂക്കിലെ വാകത്താനം പഞ്ചായത്തും. ഇതില്‍ ആറെണ്ണം എല്‍ഡിഎഫിന് കീഴില്‍. മീനടം, അയര്‍ക്കുന്നം പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫ് ഭരിക്കുന്നത്. ഒപ്പം മണ്ഡലത്തിലെ 17 സഹകരണ സംഘങ്ങളില്‍ 14 ലും സിപിഎം ഭരണസമിതി.
ബിജെപി ശക്തി തെളിയിച്ചാല്‍ ഇടതിന് പ്രതീക്ഷയ്ക്ക് വകയോ? വിവിധ ഹിന്ദു വിഭാഗങ്ങള്‍ക്ക് സ്വാധീനം ഉള്ള മണ്ഡലം. നിയമസഭയിലേക്ക് താമര ചിഹ്നത്തില്‍ വോട്ട് വീഴുന്നില്ലെങ്കിലും ബിജെപിക്ക് സ്വാധീനമുള്ള പോക്കറ്റുകള്‍ മണ്ഡലത്തില്‍ ഉണ്ട്. ഇത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തം. അഞ്ച് പഞ്ചായത്തുകളിലെങ്കിലും സ്വാധീനം ഉള്ള കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പവും സിപിഎമ്മിനൊപ്പവും ചേരുമ്ബോള്‍ ബിജെപി തനിച്ചാണ് മത്സരം എന്നതും ശ്രദ്ധേയമാണ്
എട്ടു പഞ്ചായത്തുകളിലായി 140 വാര്‍ഡുകള്‍. ഇതില്‍ ഏതാണ്ട് പകുതിയോളം വാര്‍ഡുകളില്‍ മറ്റു രണ്ടു മുന്നണികളുമായി ഏറ്റുമുട്ടാൻ ശക്തിയുണ്ട് ബിജെപിക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ (2020) അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, പുതുപ്പള്ളി എന്നീ നാല് പഞ്ചായത്തുകളിലായി 9 വാര്‍ഡുകള്‍ മാത്രമാണ് നേടിയത്. എന്നാല്‍ മീനടം ഒഴികെ ഏഴു പഞ്ചായത്തിലും ആകെ വാര്‍ഡുകളുടെ പകുതിയില്‍ ശക്തമായ സാന്നിധ്യമായി. അങ്ങനെ ബിജെപി വോട്ടുകള്‍ ഇടതു കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നതു പോലെ 25,000 വരും.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പുതുപ്പള്ളി വോട്ടുകള്‍:
ബിജെപി മുന്നണിക്ക് ലോക്സഭയിലേക്ക് ഇതുവരെ കേരളത്തില്‍ നിന്ന് വിജയിച്ച നേതാവാണ് പി സി തോമസ്. ഇതിനൊപ്പം ശബരിമല വിശ്വാസികളുടെ വികാരവും പ്രതിഫലിച്ചപ്പോള്‍ ശക്തമായ ത്രികോണ മത്സര പ്രതീതി ഉണ്ടാക്കി. അങ്ങനെ എൻ ഡി എക്ക് ആകെ പോള്‍ ചെയ്ത 1,27,385 വോട്ടില്‍ 20,911. എല്‍ ഡി എഫിന് 39,484 യുഡിഎഫിന് 63,811 ഇങ്ങനെ വോട്ട്. അതായത് 2016 നിയമസഭയേക്കാള്‍ പോള്‍ ചെയ്ത വോട്ട് 6,019 കുറഞ്ഞപ്പോഴും എൻ ഡി എയ്ക്ക് 4,918 വോട്ട് കൂടുതല്‍. എന്നാല്‍ യുഡിഎഫിന് 7,786 വോട്ടും എല്‍ഡിഎഫിന് 5,021 വോട്ടും കുറവ്.
2016 ല്‍ ഉമ്മൻചാണ്ടിക്ക് 71,597 വോട്ട് കിട്ടിയപ്പോള്‍ ബിജെപിയുടെ ജോര്‍ജ് കുര്യന് വോട്ട് 15,993. ഏറ്റവും ഉയര്‍ന്ന ശതമാനം 11.93. വോട്ടില്‍ 6.22 ശതമാനം വര്‍ധന. ഉമ്മൻ ചാണ്ടിയ്ക്ക് 6.32 ശതമാനം കുറവ്. ജെയ്ക്കിന് 44,505 വോട്ട്. 2021ല്‍ ഉമ്മന്‍ ചാണ്ടിയുടെ വോട്ട് വീണ്ടും 5.34 ശതമാനം കുറഞ്ഞ് 63,372 എത്തി, (48.08 %). ജെയ്ക്കിന് കിട്ടിയത് 54,328 (41.22%). കൂടിയത് 8 ശതമാനം. എന്നാല്‍ ബിജെപിയുടെ വോട്ട് കുറഞ്ഞു. എന്‍ ഹരിയ്ക്ക് 11,694(8.87%). 3.06 ശതമാനം കുറവ്. ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9044.