സഭാതര്‍ക്കത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ പരാമര്‍ശത്തിനെതിരെ ഓര്‍ത്തഡോക്സ് സഭ. കോടതി വിധി നടപ്പിലാക്കാൻ കഴിയില്ലെന്ന് പറയുന്നവര്‍ അതിന്റെ ഭവിഷ്യത്ത് എന്താകുമെന്ന് ഓര്‍ക്കണമെന്ന് ഡോക്ടടര്‍ യുഹാനോൻ മാര്‍ ദിയസ്കോറസ് പറഞ്ഞു. പുതുപള്ളിയില്‍ ഒരു പുണ്യാളനെയുള്ളൂ എന്ന ജെയ്ക്ക് സി തോമസിൻ്റെ പ്രസ്താവനയും യുഹാനോൻ മാര്‍ ദിയസ്കോറസ് തള്ളി. ജെയ്ക്ക് ഏത് രീതിയിലാണത് പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓര്‍ത്തഡോക്സ്- യാക്കോബായ സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നു. ഓര്‍ത്തഡോക്സ് സഭ അനുനയ നീക്കങ്ങള്‍ക്ക് സന്നദ്ധമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ചൊരു ഉറച്ച തീരുമാനമെടുക്കാൻ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. ഈ സന്ദര്‍ഭത്തിലാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് വരുന്നതെന്നതും നിര്‍ണായകമാണ്.
ഏതെങ്കിലുമൊരു വിഭാഗത്തെ പിന്തുണച്ചാല്‍ അത് രാഷ്ട്രീയമായി ബാധിക്കുമെന്നതിനാല്‍ ഇരുവിഭാഗത്തെയും സമാധാനിപ്പിക്കുവാൻ സര്‍ക്കാര്‍ ഒരു ചര്‍ച്ച് ബില്ല് കൊണ്ടുവന്നിരുന്നു. എന്നാല്‍, ചര്‍ച്ച് ബില്ലിനെതിരെ യാക്കോബായ സഭ രംഗത്തെത്തി. കോടതിവിധി നടപ്പിലാക്കാൻ കഴിയുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കാൻ തയ്യാറാകണമെന്ന നിലപാടാണ് ഓര്‍ത്തഡോക്സ് സഭ സ്വീകരിച്ചിരിക്കുന്നത്.