
സിഐടിയു കോട്ടയം ജില്ലാ കമ്മിറ്റിയംഗവും, ഡിവൈഎഫ്‌ഐ കോട്ടയം മുൻ ജില്ലാ വൈസ് പ്രസിഡന്റും, എസ്‌എഫ്‌ഐ മുൻ കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്ന എം.എ.റിബിൻ ഷായെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ അംഗവുമാണ് റിബിൻ ഷാ.
രണ്ടു സ്ത്രീകള്‍ പാർട്ടിക്കു നല്‍കിയ പരാതിയെ തുടർന്നാണ് നടപടിയെന്ന് പാർട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് പോലീസ് കേസുകള്‍ ഒന്നും നിലവില്‍ ഇല്ലെന്നാണ് സൂചന. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് പ്രകാരമാണ് റിബിൻഷായെ പുറത്താക്കിയത്. ‘ഏരിയ കമ്മിറ്റിക്ക് ലഭിച്ച പരാതി ജില്ലാ കമ്മിറ്റിക്ക് കൈമാറി.ജില്ലാ കമ്മറ്റിയാണ് നടപടി സ്വീകരിച്ചത്. നിലവില്‍ റിബിൻ ഷാ പാർട്ടിയില്‍ ഇല്ല’ സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റി സെക്രട്ടറി കെ രാജേഷ് പറഞ്ഞതായി മലയാളമനോരമ റിപ്പോർട്ട് ചെയ്യുന്നു.
ജില്ലാ കമ്മിറ്റിയാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. ജില്ലാ കമ്മിറ്റി അംഗം തങ്കമ്മ ജോർജുകുട്ടി , ഏരിയ കമ്മിറ്റിയംഗം റജീന റഫീഖ്, മുണ്ടക്കയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.വി.അനില്‍കുമാർ എന്നിവർ ഉള്‍പ്പെട്ട അന്വേഷണ കമ്മിഷനാണു റിപ്പോർട്ട് നല്‍കിയത്. അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് പ്രകാരം പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ട വിശദീകരണത്തിനു തൃപ്തികരമല്ലാത്ത മറുപടിയാണു ലഭിച്ചതെന്നും പാർട്ടിവൃത്തങ്ങള്‍ സൂചിപ്പിച്ചു.
എസ്‌എഫ്‌ഐയിലൂടെ സിപിഎമ്മില്‍ എത്തിയ റിബിൻ ഷാ മുൻപ് എംജി സർവകലാശാല കലോത്സവുമായി ബന്ധപ്പെട്ടുണ്ടായ സാമ്ബത്തിക ക്രമക്കേടിലും പാർട്ടി നടപടി നേരിട്ടിരുന്നതായി പാർട്ടി വൃത്തങ്ങള്‍ പറയുന്നു. നിലവില്‍ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ ഭാരവാഹിയായിരിക്കെയാണു പാർട്ടി അംഗത്വത്തില്‍ നിന്നുള്‍പ്പെടെ എല്ലാ ചുമതലകളില്‍ നിന്നും പുറത്താക്കിയത്.