പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ തൃക്കാക്കര മോഡലിലുള്ള തീവ്ര പ്രചാരണത്തിനും പ്രവര്‍ത്തനത്തിനും കോണ്‍ഗ്രസ്. ഇതിന്‍റെ ഭാഗമായി ജില്ലയിലെ പ്രമുഖ നേതാക്കളായ കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്കും, കെപിസിസി രാഷ്ട്രീയ കാര്യ സമിതിയംഗം കെ.സി. ജോസഫിനും കോണ്‍ഗ്രസ് നേതൃത്വം മണ്ഡലത്തിന്‍റെ പൂര്‍ണ ചുമതല നല്‍കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച അനുസമരണ യോഗത്തിനുശേഷം ഇന്ദിരാഭവനില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമെടുത്തത്.
തൃക്കാക്കര മോഡല്‍ പ്രവര്‍ത്തനവും പ്രചാരണവും ഉടന്‍ മണ്ഡലത്തില്‍ തുടങ്ങണമെന്നാണ് നിര്‍ദേശം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, എം.എം. ഹസന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വൻ വിജയം നേടിയിരുന്നു. പുതുപ്പള്ളി, അയര്‍ക്കുന്നം എന്നീ രണ്ടു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളാണ് മണ്ഡലത്തിലുള്ളത്.
കോൺഗ്രസിന് വേണ്ടി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടിയും ഉമ്മൻ തന്നെ മത്സര രംഗത്തിറങ്ങും എന്നാണ് കരുതപ്പെടുന്നത്. ഉമ്മൻചാണ്ടിയോടുള്ള ആദരവ് വോട്ടുകളായി മാറിയാൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷം നേടി വിജയിക്കാം എന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. എന്നാൽ നിയോജകമണ്ഡലത്തിലെ എട്ടിൽ ആറു പഞ്ചായത്തുകളും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. അതുകൊണ്ടുതന്നെ കടുത്ത മത്സരം കാഴ്ചവെക്കാം എന്ന പ്രതീക്ഷയിലാണ് ഇടതു കേന്ദ്രങ്ങളും.