കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാൻ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അനൗദ്യോഗിക ധാരണ എന്ന് റിപ്പോർട്ട്. ഇക്കാര്യം കെപിസിസി ഉടൻ കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ അറിയിക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും ചേര്‍ന്നാണ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കാൻ തീരുമാനിച്ചത് എന്നാണ് വിവരം.ഉമ്മൻ ചാണ്ടിയുടെ കുടുംബത്തേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
കുടുംബത്തില്‍ ഭൂരിപക്ഷം പേരും ഇതിനെ അനുകൂലിക്കുന്നു. ഇതോടെ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയില്‍ വ്യക്തത വരികയാണ്. ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ചാണ്ടി ഉമ്മൻ പ്രചരണത്തില്‍ സജീവമാകും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ചാണ്ടി ഉമ്മന് അനുകൂലമാണ്. ഈ സാഹചര്യത്തില്‍ ചാണ്ടി ഉമ്മന് ഒരു പ്രതിസന്ധിയും സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉണ്ടാകില്ല.
ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന്റെ മനസ്സറിയാൻ വേണ്ടി കൂടിയാണ് രമേശ് ചെന്നിത്തല പുതുപ്പള്ളിയിലെത്തിയത്. അതും ചാണ്ടി ഉമ്മന് അനുകൂലമാണ്. ഉമ്മൻ ചാണ്ടിയുടെ ഓര്‍മ്മ നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം. പുതുപ്പള്ളിയില്‍ ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചിട്ടുണ്ട്.
പാര്‍ട്ടി ഏത് ചുമതല ഏല്‍പ്പിച്ചാലും അത് നിര്‍വഹിക്കും. പുതുപ്പള്ളിയിയില്‍ ഉമ്മൻ ചാണ്ടിക്ക് പിൻഗാമിയോ പകരക്കാരനോ ഇല്ല. വേറൊരാള്‍ക്കും അദ്ദേഹമാകാൻ കഴിയില്ല. പാര്‍ട്ടിയാണ് എല്ലാം. പാര്‍ട്ടി ഇല്ലാതെ ഒരു വ്യക്തിയില്ല. ഞാൻ ഏത് സ്ഥാനം വഹിക്കണമെന്നത് എന്റെ തീരുമാനമല്ല, പാര്‍ട്ടി തീരുമാനമാണ്. തനിക്കുണ്ടായത് ജീവിതത്തില്‍ നികത്താനാകാത്ത നഷ്ടമാണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചിട്ടുണ്ട്.
എ.കെ. ആന്റണി സജീവരാഷ്ട്രീയത്തില്‍നിന്ന് പിൻവാങ്ങുകയും ഉമ്മൻ ചാണ്ടി വേര്‍പെടുകയും ചെയ്തത് സംസ്ഥാന കോണ്‍ഗ്രസിലെ ‘അവസാനവാക്ക്’ ഇല്ലാതാക്കുന്നത്. കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി എന്നീ അച്ചുതണ്ട് ഇല്ലാതായി. കെ. സുധാകരൻ-വി.ഡി. സതീശൻ ടീമിനൊപ്പം രമേശ് ചെന്നിത്തലയും മുൻ കെപിസിസി. പ്രസിഡന്റുമാരും ഉള്‍പ്പെടുന്നതാണ് നിലവിലെ നേതൃനിര. പാര്‍ട്ടി അതിരുകള്‍ക്കപ്പുറം സമൂഹവുമായി പതിറ്റാണ്ടുകളിലൂടെ ഉമ്മൻ ചാണ്ടി നെയ്‌തെടുത്ത ആ ബന്ധം ഇഴമുറിയാതെ പാര്‍ട്ടിയുടേതാക്കാനാണ് ഈ നേതൃത്വത്തിന്റെ തീരുമാനം.
ഇതാണ് ചാണ്ടി ഉമ്മനെന്ന പേരിലേക്ക് അതിവേഗം ചര്‍ച്ചകളെത്തുന്നത്. കോണ്‍ഗ്രസ് ഹൈക്കമാണ്ടും ഉമ്മൻ ചാണ്ടി പ്രഭാവത്തെ അംഗീകരിക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചന യോഗത്തിന് ശേഷമായിരിക്കും കോണ്‍ഗ്രസ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടക്കുകയെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ തീരുമാനങ്ങള്‍ എടുത്തുവെന്നതാണ് വസ്തുത.
തെരഞ്ഞെടുപ്പ് വൈകാതെ ഉണ്ടാകും എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. എന്നാല്‍, ഇപ്പോള്‍ അനുശോചന പരിപാടികള്‍ക്കാണ് പാര്‍ട്ടി മുൻതൂക്കം നല്‍കുന്നതെന്ന് ചെന്നിത്തല പ്രതികരിച്ചു. ജീവിച്ചിരുന്നതിനേക്കാള്‍ ശക്തനായ ഉമ്മൻ ചാണ്ടിയാണ് മരിച്ച ശേഷമെന്നും ഉമ്മൻ ചാണ്ടിയുടെ ഓര്‍മ്മകള്‍ പാര്‍ട്ടിക്ക് കരുത്തായി തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.1970 ല്‍ കോണ്‍ഗ്രസിന്റെ കടുത്ത പ്രതിസന്ധി കാലത്താണ് പുതുപ്പള്ളിയെ ഉമ്മൻ ചാണ്ടിയും ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയും ഏറ്റെടുക്കുന്നത്. പിന്നീടങ്ങോട്ട് 12 തവണയും പുതുപ്പള്ളിക്ക് ഒരേ ഒരു എംഎല്‍എയേ ഉണ്ടായിട്ടുള്ളൂ. വിലാപയാത്രയിലുടനീളം ഉമ്മൻ ചാണ്ടിക്ക് കിട്ടിയ ജനസ്വീകാര്യത പുതുപ്പള്ളിക്ക് പുറത്തും പാര്‍ട്ടിക്കരുത്താക്കാൻ ശ്രമിക്കുന്ന കോണ്‍ഗ്രസ്, അതു കൂടി ഉദ്ദേശിച്ചാണ് ചാണ്ടി ഉമ്മനിലേക്ക് ചര്‍ച്ച എത്തിക്കുന്നത്.