തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിലായി 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നു തുടങ്ങി. ആകെ 23 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത് ഇതിൽ പത്തും നേടിയ യുഡിഎഫിന് വ്യക്തമായ മേൽക്കൈ ഉണ്ട്. എല്‍ഡിഎഫിന് 8, എൻഡിഎയ്ക്ക് 3, മറ്റുള്ളവർ 1 സീറ്റിലുമാണു ജയിച്ചത്. മൂന്നാർ മൂലക്കടയില്‍ കോണ്‍ഗ്രസ് വിജയിച്ചു. നാരങ്ങാനം കടമ്മനിട്ട പഞ്ചായത്തിലും യുഡിഎഫ് വിജയിച്ചു.
മുസ്ലിം ലീഗിലെ വിഭാഗീയതയെത്തുടർന്നു നഗരസഭാധ്യക്ഷ ബുഷ്‌റ ഷബീർ രാജിവച്ച വാർഡ് അടക്കം കോട്ടയ്ക്കല്‍ നഗരസഭയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 2 വാർഡുകളും യുഡിഎഫ് നിലനിർത്തി. ബുഷ്‌റ ഷബീറിന്റെ വാർഡ് ആയിരുന്ന ഈസ്റ്റ് വില്ലൂരില്‍ (14) ലീഗിലെ ഷഹാന ഷഫീർ 191 വോട്ടിനാണ് വിജയിച്ചത്.
മറ്റൊരംഗം വിദേശത്തായിരുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കിയതിനെത്തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡ് 2ല്‍ ലീഗിലെ തന്നെ നഷ്വ ഷാഹിദ് 176 വോട്ടിനു ജയിച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷമാണ് രണ്ടിടത്തും. ഇടക്കാലത്ത് എല്‍ഡിഎഫ് പിന്തുണയോടെ വിമതർ ഭരിച്ചിരുന്ന നഗരസഭയില്‍ ഇതോടെ യുഡിഎഫ് നില ഭദ്രമാക്കി. 2 അംഗങ്ങള്‍ ബിജെപിക്കുമുണ്ട്.
രണ്ടിടത്ത് എല്‍ഡിഎഫ് അട്ടിമറി വിജയമാണ് നേടിയത്. തിരുവനന്തപുരത്ത് രണ്ട് വാർഡുകളില്‍ ബിജെപിയെയാണു പരാജയപ്പെടുത്തിയത്. എന്നാൽ സിപിഎം ശക്തികേന്ദ്രമായ മട്ടന്നൂർ നഗരസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നു.