വിജയത്തില്‍ സമ്മതിദായകര്‍ക്ക് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ മണ്ഡലത്തില്‍ പദയാത്ര ആരംഭിച്ചു. വിജയം കഴിഞ്ഞിറങ്ങിയ പകല്‍ മണ്ഡലത്തിലുടനീളം സഞ്ചരിക്കാനാണ് ചാണ്ടി തീരുമാനിച്ചത്. പതിവ് ശൈലി തെറ്റിക്കാതെ നഗ്നപാദനായാണ് സഞ്ചാരം. വാകത്താനം മുതല്‍ അകലകുന്നം വരെ 35 കിലോമീറ്റര്‍ ദൂരമാണ് ഇന്നത്തെ യാത്ര. യാത്ര തുടങ്ങിയപ്പോള്‍ മഴയും തുടങ്ങി.
എന്നാല്‍ അതെല്ലാം അവഗണിച്ചാണ് യാത്ര.പുതുപ്പള്ളിയില്‍ പിതാവിന്‍റെ സ്വപ്നം സാക്ഷാത്കരിക്കുമെന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. വികസനത്തിന്‍റെയും കരുതലിന്‍റെയും തുടര്‍ച്ചയാണ് ഉണ്ടാകുകയെന്ന് ചാണ്ടി ഉമ്മൻ മീഡിയവണിനോട് പറഞ്ഞു. മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളിലും ഉമ്മൻ ചാണ്ടി ശൈലി പിന്തുടരും. പിതാവിൻ്റെ സ്വപ്നസാക്ഷാത്കാരമാണ് പ്രധാന പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുപ്പള്ളിയുടെ മനസ് പൂര്‍ണമായി തനിക്കൊപ്പമുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഭൂരിപക്ഷം എന്നത് സാങ്കേതികത്വം മാത്രമാണ്. വികസന തുടര്‍ച്ചയായാണ് പുതുപ്പള്ളിയിലെ പുതിയ ദൗത്യം. അതു യാഥാര്‍ത്ഥ്യബോധത്തോടെ ഏറ്റെടുക്കുന്നു. ബി.ജെ.പി വോട്ട് ലഭിച്ചോയെന്ന ചോദ്യത്തോട് സി.പി.എമ്മിന്റെ വോട്ട് എവിടെപ്പോയി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വികസന തുടര്‍ച്ചയായാണ് പുതുപ്പള്ളിയിലെ പുതിയ ദൗത്യം. അതൊരു വലിയ വെല്ലുവിളിയാണ്. അത് യാഥാര്‍ത്ഥ്യബോധത്തോടെ ഏറ്റെടുക്കുന്നു.
നമുക്ക് ഒരുമിച്ചു നീങ്ങാമെന്നാണ് പുതുപ്പള്ളിയുടെ വികസനത്തെ കുറിച്ച് വിഷമിച്ചിരുന്ന ഇടതുപക്ഷത്തെ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെടാനുള്ളത്. പുതുപ്പള്ളിയുടെ വികസനസ്വപ്‌നങ്ങള്‍ നമുക്ക് ഒന്നിച്ചുനിന്ന് യാഥാര്‍ത്ഥ്യമാക്കാം. വികസനം പലതും മുന്നോട്ടു കൊണ്ടുപോകാനുണ്ട്. അതിന് ഇടതുപക്ഷത്തിന്റെയും പിന്തുണ ആവശ്യമാണെന്നും ചാണ്ടി പറഞ്ഞു.ഏറ്റവും വലിയ ആഗ്രഹം പുതുപ്പള്ളിയിലൊരു സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയെന്ന അപ്പയുടെയും സ്വപ്‌നമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. അത് കേരളത്തിനു മുഴുവൻ ഗുണമായി വരും. സ്ഥലമേറ്റെടുത്തിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.