75000 രൂപ വിലവരുന്ന കോഴിമുട്ടകളും ഗുഡ്സ് ഓട്ടോറിക്ഷയും കളവ് നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി പീറ്റര്‍ സൈമണ്‍ എന്ന സനു (42), മങ്ങോട്ട് വയല്‍ സ്വദേശി കെ വി അര്‍ജ്ജുന്‍ (32) എന്നിവരാണ് പിടിയിലായത്. നടക്കാവ് ഇന്‍സ്പെക്ടര്‍ പി കെ ജിജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

തമിഴ്നാട്ടില്‍ നിന്നും ഗുഡ്സ് ഓട്ടോറിക്ഷയില്‍ മൊത്ത ക്കച്ചവടത്തിനായി കൊണ്ടുവന്ന മുട്ടകളും വണ്ടിയുമാണ് മോഷണം പോയത്. 75,000 രൂപ വില വരുന്ന 15,000 മുട്ടകളാണ് കളവ് ചെയ്തത്. പുലര്‍ച്ചെ മാര്‍ക്കറ്റില്‍ എത്തിക്കേണ്ട കോഴിമുട്ടകളുമായി അര്‍ദ്ധരാത്രിയില്‍ കോഴിക്കോട് നഗരത്തില്‍ എത്തുകയായിരുന്നു. ഗുഡ്സ് ഓട്ടോയില്‍ എത്തിയ ഡ്രൈവര്‍ വാഹനം വെസ്റ്റ്ഹില്‍ ഭാഗത്ത് റോഡരികില്‍ നിര്‍ത്തിയിട്ടു. ശേഷം കുറച്ച്‌ ദൂരം മാറി വിശ്രമിക്കുന്നതിനിടയില്‍ മറ്റൊരു പാസഞ്ചര്‍ ഓട്ടോറിക്ഷയില്‍ പ്രതികള്‍ എത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് ഗുഡ്സ് ഓട്ടോറിക്ഷ സഹിതം ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്തേക്ക് കൊണ്ട്പോയി. ഗുഡ്സ് വണ്ടിയില്‍ നിന്നും മുട്ടകള്‍ പല സമയങ്ങളിലായി പ്രതികള്‍ അവര്‍ വന്ന ഓട്ടോറിക്ഷയിലേക്ക് മാറ്റി. കോഴിക്കോട് നഗരത്തില്‍ തന്നെയുള്ള വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലുമായി ചുരുങ്ങിയ വിലക്ക് മുട്ടകള്‍ വില്‍ക്കുകയും ചെയ്തു.

മൊബൈല്‍ ഫോണുകളും മറ്റും ഉപയോഗിക്കാതെ വളരെ ആസൂത്രിതമായിട്ടാണ് കളവ് നടത്തിയിരിക്കുന്നത്. നിരവധി സിസിടിവികള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയുടേയും, സൈബര്‍ സെല്ലിന്‍്റേയും സഹായത്തോടെയാണ് പ്രതികളെ പൊലീസ് തന്ത്രപരമായി പിടികൂടിയത്.കളവ് ചെയ്ത ഗുഡ്സ് ഓട്ടോറിക്ഷയും, മുട്ടകള്‍ വില്‍പന നടത്തിയ ഷോപ്പുകളും, മുട്ടകളുടെ ട്രേയും പൊലീസ് കണ്ടെത്തി. കേസില്‍ പ്രതിയായ പീറ്റര്‍ സൈമണ്‍ മുമ്ബും മോഷണ കേസില്‍ പ്രതിയായ ആളാണ്.

സമാനമായ മറ്റ് കേസുകളില്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച്‌ വരുകയാണ്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കോഴിക്കോട് ജില്ലാ ജയിലിലാണ്. നടക്കാവ് സബ് ഇന്‍സ്പെക്ടര്‍മാരായ കൈലാസ് നാഥ് എസ്ബി കിരണ്‍ ശശിധര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എംവി ശ്രീകാന്ത്, രാമകൃഷ്ണന്‍ കെ എ, എം കെസജീവന്‍, ഹരീഷ് കുമാര്‍ സി, ലെനീഷ് പിഎം എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക