രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനസമ്മേളനത്തിന് സമാനചിന്താഗതിക്കാരായ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കത്തയച്ച്‌ കോണ്‍ഗ്രസ്. എന്നാല്‍ ആംആദ്മി പാര്‍ട്ടി, ജെഡി(എസ്), ബിജെഡി, ബിആര്‍എസ്, അകാലിദള്‍ എന്നീ പാര്‍ട്ടികളെ ക്ഷണപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. ജനുവരി 30 ന് കശ്മീരിലെ ശ്രീനഗറിലാണ് ഭാരത് ജോഡോ യാത്ര സമാപിക്കുന്നത്.

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന് ഖാര്‍ഗെയാണ് 21 പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്കും കത്തയച്ചത്. ഈ പാര്‍ട്ടികളുടെ സാന്നിധ്യം യാത്രയുടെ സത്യം, അനുകമ്ബ, അഹിംസ തുടങ്ങിയ സന്ദേശത്തെ ശക്തിപ്പെടുത്തുമെന്ന് കത്തില്‍ പറയുന്നു. നേരത്തെ രാഹുല്‍ ഗാന്ധി നിരവധി പ്രമുഖര്‍ക്ക് വ്യക്തിപരമായി കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഔദ്യോഗികമായി കത്തയച്ചിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ക്ഷണക്കത്ത് ട്വിറ്ററില്‍ പങ്കുവെച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടിഎംസി, എസ്പി, ഡിഎംകെ, സിപിഐ എം, സിപിഐ, ജെഡിയു, ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ), എന്‍സിപി, ജെഎംഎം, ആര്‍ജെഡി, പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, ടിഡിപി, ബിഎസ്പി , മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, ആര്‍.എസ്.പി തുടങ്ങിയ പാര്‍ട്ടികള്‍ക്കാണ് സമാപന സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭാവി ചര്‍ച്ചകള്‍ക്ക് തുടക്കമിടാനുള്ള പാര്‍ട്ടിയുടെ ശ്രമമായാണ് ഈ ഒത്തുചേരലിനെ കാണുന്നത്.

അതേസമയം,ആംആദ്മി പാര്‍ട്ടിക്ക് പുറമെ മുന്‍ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ജെഡിഎസ്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസ് എന്നിവയെ ക്ഷണിക്കാത്തതും ശ്രദ്ധേയമായി. നിലവില്‍ ഡല്‍ഹിയിലും പഞ്ചാബിലും ആംആദ്മി പാര്‍ട്ടിയാണ് ഭരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ ഭാരത് ജോഡോ യാത്രയില്‍ നിര്‍ബന്ധമാക്കണമെന്ന് ആംആദ്മി പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് കോണ്‍ഗ്രസിന്‍റെ ഇഷ്ടക്കേട് പിടിച്ചുപറ്റിയെന്നാണ് വിലയിരുത്തുന്നത്.

സെപ്റ്റംബര്‍ ഏഴിനാണ് കന്യാകുമാരിയില്‍ നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 10 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയും കടന്ന് 3,300 കിലോമീറ്റര്‍ പിന്നിട്ട് ബുധനാഴ്ച യാത്ര പഞ്ചാബില്‍ പ്രവേശിച്ചു. വര്‍ഗീയതക്കെതിരെ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ഭാരത് ജോഡോ യാത്ര മുന്നോട്ട് വെക്കുന്ന സന്ദേശം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക