ആലപ്പുഴ: കരുവന്നൂരിലെ ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് സിപിഎം നേതൃത്വം രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുമ്ബോള്‍ പാര്‍ട്ടിയെ വെട്ടിലാക്കി തുറന്നു പറച്ചിലുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ. വിഷയത്തില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്ന തുറന്നു പറഞ്ഞാണ് സുധാകരൻ രംഗത്തുവന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടി അന്വേഷണം നടന്നിട്ടില്ലെന്ന് സിപിഎം നേതാക്കള്‍ പറയുമ്ബോള്‍ ആ വാദവും തള്ളിക്കൊണ്ടാണ് സുധാകരൻ രംഗത്തുവന്നത്.പാര്‍ട്ടി അന്വേഷണത്തില്‍ പിഴവുണ്ടായെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് പറഞ്ഞു.
കരുവന്നൂരിലെ കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നുവെന്നും കുറ്റം ചെയ്തതത് ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാൻ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റ് ചെയ്യുന്നത് ഏതുകൊലക്കൊമ്ബനായാലും നടപടിയെടുക്കാൻ പാര്‍ട്ടി തയ്യാറാകണം. കരുവന്നൂര്‍ കേസില്‍ കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണം. കേസ് അന്വേഷിക്കുന്ന ഇഡിയെ തടയാനാകില്ല. പിഴവുണ്ടെങ്കില്‍ പരിശോധിക്കുന്നതില്‍ തടസ്സമില്ല. എംകെ കണ്ണൻ കാര്യങ്ങള്‍ ഇഡിയെ ബോധ്യപ്പെടുത്തണം. അല്ലാതെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാൻ താൻ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടത് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി മുഴുവൻ സമയവും താൻ പ്രവര്‍ത്തിച്ചു. എന്നാല്‍ പരാതി അന്വേഷിച്ച എളമരം കമ്മീഷൻ താൻ പ്രവര്‍ത്തിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ എഴുതിവച്ചു. ഇതിന് പിന്നില്‍ ആരൊക്കെയെന്ന് താൻ വെളിപ്പെടുത്തും. എല്ലാം ജനങ്ങളെ ധരിപ്പിക്കുമെന്നും ജി സുധാകരൻ പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇഡി പേടിയില്‍ സിപിഎം ആകെ കുഴഞ്ഞിരിക്കവേയാണ് ജി സുധാകരന്റെ തുറന്നു പറച്ചിലും എന്നതും ശ്രദ്ധേയമാണ്. നിക്ഷേപകരുടെ പണം തിരികെ കൊടുത്തു ഏതെങ്കിലും വിധത്തില്‍ തലയൂരാനാണ് പാര്‍ട്ടി ശ്രമം. ഇതുവരെ ഇല്ലാതിരുന്ന ആ ചിന്ത ഇപ്പോള്‍ എവിടെ നിന്നു വന്നു എന്നതാണ് ഉയരുന്ന ചോദ്യം. നേതാക്കളിലേക്ക് അന്വേഷണം എത്തിയതോടെയാണ് പണം തിരികെ കൊടുക്കണമെന്ന ആലോചന പാര്‍ട്ടിയിലും സര്‍ക്കാറിലും ഉരുത്തിരിഞ്ഞത്.
നേരത്ത ഇപി ജയരാജൻ നടത്തിയ തുറന്നുപറച്ചില്‍ പാര്‍ട്ടിക്കുള്ളിലും പുകയുന്നുണ്ട്. പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന ഇപിയുടെ തുറന്ന് പറച്ചിലാണ് നേതൃത്വത്തെ വെട്ടിലാക്കിയത്. പാര്‍ട്ടിക്ക് ഒരു വീഴ്‌ച്ചയും പറ്റിയിട്ടില്ലെന്ന് എം വി ഗോവിന്ദൻ ആവര്‍ത്തിക്കുന്ന വേളയിലായിരുന്നു ഇ പി വെടിപൊട്ടിച്ചത്. ഇ പിയുടെ പ്രതികരണം ഏറ്റെടുക്കാനോ പരസ്യ പ്രതികരണത്തിനോ നേതൃത്വം തയ്യാറായിട്ടില്ലെങ്കിലും ഒറ്റപ്പെട്ട ശബ്ദമല്ല അതെന്ന തിരിച്ചറിവിലാണ് തുടര്‍ നടപടികള്‍.
ഇ പിക്ക് പിന്നാലെയാണ് ഇപ്പോള്‍ ജി സുധാകരനും രംഗത്തുവന്നത്.സമാന അഭിപ്രായമുള്ള നിരവധി പേര്‍ പാര്‍ട്ടിയില്‍ ഉണ്ട്. സിപിഐയും സമാന അഭിപ്രായം രേഖപ്പെടുത്തി. പണം തിരികെ കൊടുക്കാൻ മാര്‍ഗ്ഗം വേണമെന്നാണ് ഇവരുടെ പക്ഷം. സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിന് വീടുകയറി പ്രചാരണം അടക്കമുള്ള നടപടികള്‍ക്കും തുടക്കമയിട്ടുണ്ട്. ഇതിനിടെയാണ് ഇപിയുടെ പ്രതികരണം എത്തിതും.