യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി ഡിസംബര്‍ 21നാണ് അമേരിക്കയിലേക്ക് പറന്നിറങ്ങിയത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ റഷ്യന്‍ ഭീഷണി നിലനില്‍ക്കുന്ന യുക്രൈന്‍ വ്യോമപാതയിലൂടെ എങ്ങനെ സെലന്‍സ്‌കി അമേരിക്കയിലെത്തിയത് എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമാകുന്നുണ്ട്.
കുറച്ചധികം മാസങ്ങളായി സെലന്‍സ്‌കിയുടെ ഈ യാത്ര ചര്‍ച്ചകളില്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഡിസംബര്‍ 11ന് ഔദ്യോഗിക ക്ഷണം ലഭിച്ചതിന് തൊട്ടുപിന്നാലെ യാത്രയ്ക്കുള്ള തയാറെടുപ്പുകള്‍ വേഗത്തിലാക്കുകയായിരുന്നു. യുക്രൈനില്‍ നിന്നും പോളണ്ടിലേക്ക് രഹസ്യ ട്രെയിന്‍ വഴിയാണ് സെലന്‍സ്‌കി എത്തിയത്. അതിര്‍ത്തി നഗരമായ സെമിസലിലെ റെയില്‍വേ സ്റ്റേഷനില്‍ സെലന്‍സ്‌കിയെ കണ്ടവരുണ്ട്. പോളിഷ് ടെലിവിഷനുകളില്‍ സെലന്‍സ്‌കി വന്നിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. നീലയും മഞ്ഞയും നിറത്തിലുള്ള യുക്രൈന്‍ തീവണ്ടിയില്‍ നിന്ന് കറുത്ത ഷവര്‍ലെ കാറിലേക്ക് കയറിയ സെലന്‍സ്‌കി, മറ്റ് വാഹനങ്ങളുടെ അകമ്ബടിയോടെ വിമാനം ലക്ഷ്യമാക്കി നീങ്ങി.
അവിടെ നിന്നും സെസ്വോ വിമാനത്താവളത്തില്‍ നിന്ന് നാറ്റോ ചാര വിമാനത്തിന്റെയും എഫ്-15 ഫൈറ്റര്‍ ജെറ്റിന്റേയും അകമ്ബടിയോടെ യുഎസ് എയര്‍ ഫോഴ്‌സ് വിമാനമായ ബോയിംഗ് സി-40ബി പറന്നുയര്‍ന്നു. വ്യോമപാത സുരക്ഷിതമാണെന്ന് നാറ്റോ സ്‌പൈ പ്ലെയിന്‍ ഉറപ്പ് വരുത്തിയ ശേഷമാണ് സെലന്‍സ്‌കിയുമായുള്ള വിമാനം അവിടെ നിന്നും പറന്നുയര്‍ന്നത്. ഒടുവില്‍ പത്ത് മണിക്കൂര്‍ നീണ്ട അതീവ സുരക്ഷിതവും സങ്കീര്‍ണവും സാഹസികവുമായ യാത്ര വാഷിംഗ്ടണില്‍ അവസാനിച്ചു.
കഴിഞ്ഞ ആഴ്ച തന്നെ സെലന്‍സ്‌കി അമേരിക്കയില്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെ അമേരിക്കന്‍ ആസ്ഥാനത്ത് സെലന്‍സ്‌കി കാല് കുത്തുംവരെ ഈ യാത്ര അതീവ രഹസ്യമാക്കി തന്നെ അധികൃതര്‍ സൂക്ഷിച്ചു.നേരത്തെ നിരവധി രാഷ്ട്രീയ നേതാക്കള്‍ കീവിലെത്തി സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും റഷ്യന്‍ ആക്രമണം ആരംഭിച്ചതില്‍ പിന്നെ ഇതാദ്യമായാണ് സെലന്‍സ്‌കി അതിര്‍ത്തി കടക്കുന്നത്.