കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ ഇത് കാലുമാറ്റക്കാരുടെ സീസൺ ആണോ എന്ന് സംശയം. ദിവസങ്ങൾക്കു മുമ്പാണ് നിർണായകമായ തെരഞ്ഞെടുപ്പ് വേളയിൽ ജോസഫ് ഗ്രൂപ്പ് കോട്ടയം ജില്ല അധ്യക്ഷനും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാനുമായ സജി മഞ്ഞക്കടമ്പിൽ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ച് പാർട്ടിക്ക് പുറത്തേക്ക് പോയത്. മോൻസ് ജോസഫിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു മഞ്ഞക്കടമ്പൻ പുറത്തുപോയത്.
തൊട്ടു പിന്നാലെ കെഎം മാണിയുടെ ചരമദിനമായ ഇന്ന് പാലായിലെ മാണിയുടെ വീട്ടിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയിരിക്കുകയാണ് ജോസഫ് ഗ്രൂപ്പിലെ പ്രമുഖ നേതാവായ പി സി തോമസ്. ജോസ് കെ മാണി വീട്ടിൽ ഇല്ലായിരുന്നുവെങ്കിലും അദ്ദേഹത്തിൻറെ ഭാര്യ നിഷ പിസി തോമസിനെ ഊഷ്മളമായി സ്വീകരിച്ചു. മാണിയുടെ വിധവ കുട്ടിയമ്മ ചേടത്തിയോടൊപ്പം സമയം ചിലവഴിച്ചാണ് തോമസ് മടങ്ങിയത്. പിസി തോമസും കുട്ടിയമ്മ ചേട്ടത്തിയും അടുത്ത ബന്ധുക്കളാണ്.
ഇന്ന് കെഎം മാണിയുടെ അഞ്ചാം ചരമവാർഷികം ആണ്. ഇതിനു മുൻപുള്ള നാല് ചർമവാർഷിക ദിനങ്ങളിൽ ഒന്നിൽ പോലും പിസി തോമസ് മാണിയുടെ വീട്ടിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ജോസ് കെ മാണിക്ക് വേണ്ടി കെഎം മാണി തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു എന്ന ആരോപണം പതിറ്റാണ്ടുകളായി ഉയർത്തുന്ന നേതാവാണ് തോമസ്.
നേതാക്കളുടെ കൂട്ടക്കാലുവാരൽ ശ്രമങ്ങൾക്ക് പിന്നിൽ ‘ഓപ്പറേഷൻ രണ്ടില’ ഉണ്ടോ എന്ന സംശയവും ഇതോടുകൂടി ശക്തി പ്രാപിക്കുകയാണ്. മഞ്ഞക്കടമ്പനും, പിസി തോമസും കോട്ടയം പാർലമെന്റ് സീറ്റ് ആഗ്രഹിച്ചവരാണ്. ആഗ്രഹം രഹസ്യമായിരുന്നില്ല മറിച്ച് ഇരുവരും പരസ്യമായി തന്നെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ മൂർദ്ധ്യാവസ്ഥയിൽ ഇത്ര ദിവസവും കൂടെ നിന്ന് പാളയത്തിൽ നിന്ന് മറുപാളയത്തോട് ഇവർ കാണിക്കുന്ന അനുകമ്പ കെഎം മാണിയോടുള്ള സ്നേഹം കൊണ്ടല്ല എന്ന് ഏവർക്കും മനസ്സിലാകും. വാഗ്ദാനങ്ങളും പ്രലോഭനങ്ങളും ആവാം ഇരുവരെയും ഇപ്പോൾ ജോസ് കെ മാണിയുടെ പാളയത്തിലേക്ക് അടുപ്പിക്കുന്നത് എന്ന സംശയങ്ങൾ ബലപ്പെടുത്തുകയാണ്.