ഒടുവില്‍ ഗഫൂര്‍ക്കയുടെ വീട്ടില്‍ ദോസ്ത് എത്തി. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും കൂടിയാണ് മലയാളത്തിന്റെ പ്രിയ നടന്‍ മാമുക്കോയയുടെ കോഴിക്കോട് ബേപ്പൂരിലുള്ള വീട്ടിലെത്തിയത്. നടന്‍ വിട പറഞ്ഞപ്പോള്‍ എത്താന്‍ കഴിയാത്തതിന്റെ വിഷമമാണ് അപ്രതീക്ഷിത സന്ദര്‍ശനത്തിലൂടെ മോഹന്‍ലാല്‍ തീര്‍ത്തത്.
‘നാടോടിക്കാറ്റി’നൊപ്പം പടര്‍ന്നു പന്തലിച്ച സൗഹൃദമാണ് ഇവര്‍ തമ്മിലുണ്ടായിരുന്നത്. അതുകൊണ്ട് ഈ സന്ദര്‍ശനം മാമുക്കോയയുടെ കുടുംബാംഗങ്ങളുടെയും മനസ് നിറച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലുമായി.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26നാണ് മാമുക്കോയയുടെ വിയോഗം. അന്ന് മോഹന്‍ലാല്‍ വിദേശത്തായിരുന്നു.
ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ ലാലും സത്യൻ അന്തിക്കാടും കോഴിക്കോട്ട് എത്തിയപ്പോഴാണ് മാമുക്കോയയുടെ വീട്ടില്‍ പോകുന്ന കാര്യം ലാല്‍ പറഞ്ഞത്. മാമുക്കോയക്ക് കിട്ടിയ അംഗീകാരങ്ങളും സമ്മാനങ്ങളുമെല്ലാം ലാല്‍ നോക്കിക്കണ്ടു. മാമുക്കോയയുടെ ഭാര്യയെ ആശ്വസിപ്പിച്ചു. മക്കളോടു സംസാരിച്ചു. കുറെയധികം സമയം വീട്ടില്‍ ചിലവഴിച്ചാണ് ഇരുവരും മടങ്ങിയത്.