കഴിഞ്ഞ ഫെബ്രുവരിയിലാണ് റഷ്യയുടെ യുക്രൈൻ അധിനിവേശം ഒരു വര്‍ഷം പിന്നിട്ടത്. വലിയ സന്നാഹങ്ങളുമായി യുക്രൈനെ കീഴക്കാമെന്ന മോഹവുമായി പുറപ്പെട്ട റഷ്യയ്ക്കു വൻ തിരിച്ചടിയാണു നേരിട്ടതെങ്കിലും യുദ്ധത്തിന്റെ കെടുതികള്‍ ചില്ലറയല്ലെന്നു വ്യക്തമാണ്. ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ആയിരങ്ങള്‍ക്കാണു ജീവൻ നഷ്ടപ്പെട്ടത്. പതിനായിരങ്ങള്‍ ഭവനരഹിതരായി. ലക്ഷക്കണക്കിന് യുക്രൈൻ പൗരന്മാര്‍ അഭയാര്‍ത്ഥികളായി യൂറോപ്യൻ രാജ്യങ്ങളിലേക്കു പലായനം ചെയ്തു.
എന്നാല്‍, യുക്രൈൻ തലസ്ഥാനമായ കിയവില്‍നിന്നുള്ള ഒരു ദൃശ്യം ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്കു തിരികൊളുത്തിയിരിക്കുകയാണ്. കിയവിലെ ബീച്ച് ബാറുകളില്‍ അടിച്ചുപൊളിക്കുന്ന യുക്രൈൻ യുവാക്കളുടെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. മദ്യപിച്ചും ബിക്കിനിയില്‍ പൂളിലും ബീച്ചിലും ആടിത്തിമിര്‍ത്തും ആസ്വദിക്കുകയാണു യുവതീയുവാക്കള്‍.
I am the original author that made this video on my TikTok page and I am only showing that people in Ukraine can live a normal life thanks to all the air defense systems that we have received from USA, Germany etc. pic.twitter.com/JmbmTrc5id
— Marinescu Edward (@MarinescuEdwar1) August 7, 2023
വിഡിയോയ്ക്കു പിന്നിലെന്ത്?
വിഡിയോയുടെ സത്യാവസ്ഥ പരിശോധിച്ചിരിക്കുകയാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ്(എ.പി). എ.പി നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്:zhadyft എന്ന ടിക്‌ടോക് യൂസറുടെ അക്കൗണ്ടിലാണ് വൈറല്‍ വിഡിയോ ആദ്യം പ്രത്യക്ഷപ്പെടുന്നത്. എഡ്വേഡ് എന്ന പേരിലുള്ള ഒരാളുടെ പേരിലാണ് ഈ അക്കൗണ്ടുള്ളത്. ഇദ്ദേഹം തന്നെയാണ് വിഡിയോ പകര്‍ത്തി ടിക്‌ടോകില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍, ദൃശ്യങ്ങള്‍ വ്യാപകമായി ദുരുപയോഗപ്പെടുത്തപ്പെടുന്നതു ശ്രദ്ധയില്‍പെട്ടതോടെ ഇദ്ദേഹം ട്വിറ്ററില്‍ ഒരു വിശദീകരണക്കുറിപ്പും പോസ്റ്റ് ചെയ്തു.
താൻ തന്നെയാണ് വിഡിയോ പകര്‍ത്തി ടിക്‌ടോകില്‍ പോസ്റ്റ് ചെയ്തതെന്ന് എഡ്വേഡ് വ്യക്തമാക്കി. എന്നാല്‍, യു.എസും ജര്‍മനിയുമെല്ലാം നല്‍കിയ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ കാരണം യുക്രൈനുകാര്‍ക്കും സാധാരണജീവിതം സാധ്യമായിരിക്കുകയാണെന്നു കാണിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. യുദ്ധത്തിനിടയിലും മനുഷ്യര്‍ക്ക് ജീവിതം ആഘോഷിക്കാനാകുമെന്നു പറഞ്ഞ് മറ്റൊരു വിഡിയോയും എഡ്വേഡ് ടിക്‌ടോകില്‍ പങ്കുവച്ചു.