കേന്ദ്ര വനിതാ ശിശുവികസനന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി മദീനയിലെ പ്രവാചകന്റെ പള്ളി സന്ദര്‍ശിച്ചതിനെതിരെ ഇസ്ലാമിസ്റ്റുകളുടെ രോഷപ്രകടനം . ഹജ്ജ് ക്രമീകരണങ്ങള്‍ വിലയിരുത്താനാണ് സ്മൃതി ഇറാനിയും സംഘവുമെത്തിയത്. എന്നാല്‍ പ്രവാചകന്റെ പള്ളിയായ അല്‍ മസ്ജിദ് അല്‍ നബ്വിയുടെ പരിസരത്ത് ശിരോവസ്ത്രമില്ലാതെ ഹിന്ദു സ്ത്രീയെ കണ്ടതാണ് പലരുടെയും വിദ്വേഷത്തിന് കാരണം .
ഇസ്ലാമിലെ ഏറ്റവും പവിത്രമായ ആരാധനാലയങ്ങളിലൊന്നിന്റെ ചുറ്റളവില്‍ ഒരു ഹിന്ദുവിനെയും , ഹിജാബ് ധരിക്കാത്ത സ്ത്രീയെയും എങ്ങനെ അനുവദിച്ചുവെന്നതാണ് പലരുടെയും ചോദ്യം.എന്തുകൊണ്ടാണ് ഞങ്ങളുടെ സങ്കേതത്തിന്റെ ചുറ്റളവ് വരെ നിങ്ങള്‍ മുശ്രിക്കിനെ അനുവദിക്കുന്നത്?” സ്മൃതി ഇറാനിയുടെ മദീന സന്ദര്‍ശനത്തില്‍ പ്രകോപിതനായ ഒരു ഇസ്ലാമിസ്റ്റ് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. ‘ നിങ്ങള്‍ ഗുരുതരമായ തെറ്റ് ചെയ്തു, അല്ലാഹു ഇതിന് തിരിച്ചടി നല്‍കും ‘ എന്നാണ് മറ്റൊരു ട്വീറ്റ്. ഹിജാസ് മേഖലയില്‍ വിഗ്രഹാരാധകരുടെ സാന്നിധ്യം പ്രവാചകൻ വ്യക്തമായി വിലക്കിയിട്ടുണ്ടെന്നാണ് മറ്റൊരു കമന്റ്.
അതേ സമയം ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന നയതന്ത്ര ബന്ധം വ്യക്തമാക്കുന്നതാണ് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനിയുടേയും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റേയും മദീന സന്ദര്‍ശനം. ഇന്ത്യയില്‍ നിന്നുള്ള ആദ്യ അമുസ്ലിം പ്രതിനിധി സംഘമാണ് മദീന സന്ദര്‍ശിക്കുന്നതെന്നാണ് ശ്രദ്ധേയം. 2024ലെ ഹജ്ജ് വേളയില്‍ ഇന്ത്യൻ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനു കൂടുതല്‍ ഗാഢമായ സഹകരണത്തിനുള്ള സാധ്യതയെക്കുറിച്ചു മക്ക മേഖല ഡെപ്യൂട്ടി ഗവര്‍ണറുമായും സൗദി അറേബ്യയിലെ ഹജ്ജ്-ഉംറ മന്ത്രിയുമായും ചര്‍ച്ച നടത്തി.