പാലാ: മത സാമുദായിക സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനം. പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ മത സമുദായ നേതാക്കളുെടെ യോഗത്തിലാണ് തീരുമാനം. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട് പാലായിലുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് പൊലീസ് വിവിധ കക്ഷികളുടെ വിളിച്ചത്. വര്‍ഗീയ പരാമര്‍ശങ്ങളും കമന്‍റുകളും നടത്തുന്ന ഗ്രൂപ്പുകളെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ഡിവൈ.എസ്.പി അറിയിച്ചു.
ബിഷപ്പ് ഉന്നയിച്ച വിഷയങ്ങളിൽ മൗനം പാലിച്ച് സംസ്ഥാന സർക്കാർ:
എന്നാൽ പാലാ ബിഷപ്പ് ഉന്നയിച്ച വിഷയങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറല്ല എന്നാണ് അറിയാൻ കഴിയുന്നത്. അത്തരത്തിലൊരു അന്വേഷണം പ്രഖ്യാപിച്ചാൽ അതിൻറെ പ്രത്യാഘാതം എന്താകുമെന്ന് അതിനെക്കുറിച്ച് സർക്കാരിന് ആശങ്കയുണ്ട്. അതുകൊണ്ടു തന്നെ വിഷയം തണുപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് സർക്കാർ. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്താൻ സാധ്യതയുണ്ട് എന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത വന്നിരുന്നു. ബിജെപി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ വിഷയത്തിൽ കത്തോലിക്കാ സമുദായത്തോട് ചേർന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നിൽക്കുന്നത്.