ന്യൂഡൽഹി: ഗോവയിലെ റിസോർട്ടിൽ മരിച്ച നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ടിന്റെ മകൾ യോശോധര ഫോഗട്ട് 110 കോടിയുടെ സ്വത്തിന്റെ ഏക അവകാശിയായി. കൗമാരക്കാരിയായ മകളെ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിക്കുമോ എന്ന ഭയത്തിലാണ് സൊണാലിയുടെ കുടുംബം എന്നാണ് പുതിയ റിപ്പോർട്ട്. സോണാലിയുടെ മകൾക്ക് 15 വയസ്സാണ് പ്രായം.
യശോധരയുടെ ജീവൻ അപകടത്തിലാകുമോ എന്ന ആശങ്ക തങ്ങൾക്കുണ്ടെന്ന് യശോധരയുടെ അമ്മാവൻ കുൽദീപ് ഫോഗട്ട് പറയുന്നു. 2016ൽ യശോധരയുടെ പിതാവ് സഞ്ജയ് ഫോഗട്ട് ദുരൂഹസാഹചര്യത്തിൽ മരിച്ചതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതിനാൽ സൊണാലി ഫോഗട്ടിന്റെ മകൾക്ക് സർക്കാർ സുരക്ഷ നൽകണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.
കേസ് സിബിഐ അന്വേഷിക്കണമെന്നും ഗോവൻ പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും യശോധര പറയുന്നു. അമ്മയുടെ മരണം കൊലപാതകമാണെന്നും അത് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നുമാണ് യശോധരയുടെ നിലപാട്. ഓഗസ്റ്റ് 23 ന് സൊണാലി ദുരൂഹസാഹചര്യത്തിൽ മരിച്ചു. സഹായിയും സുഹൃത്തും ചേർന്ന് അവരെ ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിലാണ്.
എന്നാൽ, പോസ്റ്റ്‌മോർട്ടത്തിൽ സോണാലിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തി. തുടർന്ന് ഗോവ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും സഹായി സുധീർ സാംഗ്വാനെയും സുഹൃത്ത് സുഖ്വീന്ദർ സിംഗിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. മാരകമായ മയക്കുമരുന്ന് കലർത്തിയ പാനീയം സൊണാലിയെ കൂട്ടാളികൾ നിർബന്ധിച്ച് കുടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ ഇതുവരെ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്.