വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർഥിനിയായ മകളുടെ മരണ വാർത്ത അറിഞ്ഞ അമ്മ ജീവനൊടുക്കി. നെല്ലിക്കുഴിയില്‍ വർഷങ്ങളായി താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി ഹനുമന്ത് നായിക്കിന്റെ ഭാര്യ ഗായത്രി (45), മകള്‍ സ്നേഹ (24) എന്നിവരാണ് മരിച്ചത്. സ്നേഹ ചിറയിൻകീഴിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് രണ്ട് മാസമായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ശനിയാഴ്ച രാത്രി കുട്ടി മരിച്ചു. ഇത് ബന്ധു ഫോണിലൂടെ അറിയിച്ചതിനു പിന്നാലെ ഗായത്രി നെല്ലിക്കുഴി കമ്ബനിപ്പടിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഹനുമന്ത് നായിക് ഈ സമയം തിരുവനന്തപരുത്ത് സ്നേഹയെ ചികിത്സിച്ച ആശുപത്രിയിലായിരുന്നു. മകൻ ശിവകുമാറാണ് അമ്മയ്ക്ക് ഒപ്പം നെല്ലിക്കുഴിയിലെ ഫ്ളാറ്റിലുണ്ടായിരുന്നത്.
ഗായത്രിയുടെയും സ്നേഹയുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഞായറാഴ്ച രാത്രി സ്വദേശത്തേക്ക് കൊണ്ടുപോയി. സ്നേഹ ആലുവ യു.സി. കോളേജില്‍ എം.ബി.എ. വിദ്യാർഥിനിയായിരുന്നു. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാൻ തിരുവനന്തപുരത്ത് പോയ അവസരത്തില്‍ സുഹൃത്തുമൊത്ത് സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം ഇടിച്ചാണ് സ്നേഹയ്ക്ക് പരിക്കേറ്റത്.
ഹനുമന്ത് നായിക് വർഷങ്ങളായി കോതമംഗലത്തെ ജൂവലറിയില്‍ സ്വർണപ്പണിക്കാരനായി ജോലിചെയ്യുകയാണ്. 30 വർഷമായി ഹനുമന്തും കുടുംബവും നെല്ലിക്കുഴിയിലാണ് താമസം. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)