കോണ്‍ഗ്രസിന്റെ കർണാടകയിലെ ഏക സിറ്റിങ് എം.പിയും കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ സഹോദരനുമായ ഡി.കെ. സുരേഷിന്റെ ആസ്തിയില്‍ വൻ വർധന. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 75 ശതമാനമാണ് ആസ്തിയിലുണ്ടായ വർധന. തനിക്ക് 593 കോടിയുടെ സമ്ബത്തുള്ളതായി ഡി.കെ. സുരേഷ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തി.
2019ല്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ 338 കോടിയായിരുന്നു ഡി.കെ. സുരേഷിന്റെ ആസ്തിയായി കാണിച്ചിരുന്നത്. അതേസമയം, അദ്ദേഹത്തിന്റെ ബാധ്യതയില്‍ 188 ശതമാനം വർധനയുണ്ടായതായും സത്യവാങ്മൂലത്തില്‍ പറയുന്നു. 2019ല്‍ 51 കോടിയായിരുന്നു ബാധ്യത. ഇപ്പോള്‍ 150 കോടിയായി.
രാമനഗരയിലും ബംഗളൂരുവിലുമായി തന്റെ പേരില്‍ കൃഷിഭൂമിയും കൃഷി ഇതര ഭൂമിയും കെട്ടിടങ്ങളും ഉണ്ടെന്നും ഇവക്ക് ആകെ 486 കോടി വിലവരുമെന്നും ഡി.കെ. സുരേഷ് തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചു. തന്റെ സമ്ബത്തിലെ 57.27 കോടി രൂപയുമായി ബന്ധപ്പെട്ട് തർക്കം നിലനില്‍ക്കുന്നുണ്ടെന്നും 55.85 കോടി രൂപയും ആദായനികുതി വകുപ്പുമായും 1.42 കോടി രൂപ ബംഗളൂരുവില്‍ വസ്തുനികുതിയുമായും ബന്ധപ്പെട്ട തർക്കത്തിലുള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.