തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ചർച്ചയ്ക്കിടെ കെടി ജലീൽ എംഎൽഎയ്‌ക്കെതിരെ വിമർശനപരമായ ആത്മഗതവും ആയി സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെകെ ശൈലജ. ഇയാൾ നമ്മളെ കുഴപ്പത്തിലാകും എന്നായിരുന്നു ശൈലജയുടെ പരാമർശം. കെ ടി ജലീൽ സംസാരിക്കാൻ എഴുന്നേറ്റതിന് പിന്നാലെയായിരുന്നു കെ കെ ശൈലജയുടെ ഈ വാക്കുകൾ മൈക്കിലൂടെ പ്രതിധ്വനിച്ചത്.മൈക്ക് ഓൺ ആയത് ശ്രദ്ധിക്കാതെയാണ് ശൈലജ തന്റെ അഭിപ്രായപ്രകടനം നടത്തിയത്. ഈ പരാമർശം ആയുധമാക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്.
അതിനിടെ, പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടയിൽ ലോകായുക്ത ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി പി രാജീവ് ബിൽ അവതരിപ്പിച്ചു. ബില്ലിനെതിരായ എതിർപ്പുകൾ സ്പീക്കർ തള്ളിയതിന് പിന്നാലെയാണ് ബില്ലിന്റെ അവതരണം ആരംഭിച്ചത്. ലോകായുക്ത ജുഡീഷ്യൽ സംവിധാനമല്ലെന്നും അന്വേഷണ സംവിധാനമാണെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് നിയമമന്ത്രി വ്യക്തമാക്കി. അന്വേഷണ ഏജൻസി തന്നെ ശിക്ഷ എങ്ങനെ തീരുമാനിക്കും? ബില്ലിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ നിയമസഭയ്ക്ക് കഴിയും. ലോക്പാൽ നിയമത്തിന് അനുസൃതമായാണ് ഭേദഗതിയെന്നും രാജീവ് പറഞ്ഞു.
ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ് ഭേദഗതി. ഭരണഘടനയുടെ പതിന്നാലാം വകുപ്പിന്റെ ലംഘനമാണിത്. നിയമഭേദഗതി വ്യവസ്ഥ ജുഡീഷ്യറിക്ക് മേലുള്ള കടന്നുകയറ്റമാണെന്നും സതീശൻ വിമർശിച്ചു. ഒരു ജുഡീഷ്യൽ തീരുമാനത്തെ എക്സിക്യൂട്ടീവിന് എങ്ങനെ മറികടക്കാനാകുമെന്ന ചോദ്യവും പ്രതിപക്ഷനേതാവ് ഉയർത്തി. ഒരു നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാൻ നിയമമന്ത്രിക്ക് അധികാരമില്ലെന്ന് വി ഡി സതീശൻ തുറന്നടിച്ചു.