12 വര്‍ഷത്തെ സന്തോഷകരമായ കുടുംബ ജീവിതം ഇനി വിദ്യാസാഗര്‍ മീനയ്‌ക്കൊപ്പം ഇല്ല എന്ന വാര്‍ത്ത സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കൊവിഡ് ബാധയെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണ് വിദ്യാസാഗറിന്റെ മരണത്തിന് കാരണമെന്ന വ്യാപക റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്നും അല്പം ഉത്തരവാദിത്തത്തോടെ വാര്‍ത്തകള്‍ നല്‍കണമെന്നും പറഞ്ഞു കൊണ്ട് നടി ഖുശ്ബു ട്വീറ്റ് ചെയ്തിരുന്നു.
മൂന്നുമാസം മുന്‍പായിട്ടായിരുന്നു അദ്ദേഹത്തിന് കൊവിഡ് ബാധിച്ചതെന്നും ഇപ്പോള്‍ കോവിഡ് ബാധിതനല്ലായിരുന്നു എന്നും ഖുശ്ബു ട്വീറ്റിലൂടെ വ്യക്തമാക്കി. കൂടാതെ സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും, ഈ വേദന സഹിക്കാന്‍ മീനയ്ക്കും മകള്‍ക്കും ഈശ്വരന്‍ കരുത്തു നല്‍കട്ടെ എന്നുമുള്ള ആശ്വാസവാക്കുകളും കുറിക്കുകയും ചെയ്യ്തു.
അലർജിയും, അണുബാധയും, കാരണവും:
ശ്വാസകോശ സംബന്ധമായ പ്രശ്നമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. കുറച്ച് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയത്. എന്നാല്‍ ചൊവ്വാഴ്ച വൈകിട്ടോടെ രോഗാവസ്ഥ മോശമാവുകയും മരണപ്പെടുകയുമായിരുന്നു. പ്രാവുകളെ വളര്‍ത്തുന്ന ശീലം വിദ്യാസാഗറിനു ഉണ്ടായിരുന്നു എന്നും പ്രാവുകളുടെ കാഷ്ടം കലര്‍ന്ന വായു ശ്വസിച്ചപ്പോഴുണ്ടായ അലര്‍ജിയാണ് ശ്വാസ കോശത്തില്‍ അണുബാധ ബാധിച്ചതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.