കർണാടകയില്‍ സർക്കാർ ഉദ്യോഗസ്ഥൻ ക്രിക്കറ്റ് ഗെയിമിങ് ആപ്പിലൂടെ കോടിക്കണക്കിന് ബാധ്യതയുണ്ടാക്കിയതിന് പിന്നാലെഭാര്യ ആത്മഹത്യ ചെയ്തു. കർണാടകയിലെ ചിത്രദുർഗയില്‍ സംസ്ഥാന മൈനർ ഇറിഗേഷൻ വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി ചെയ്യുന്ന ദർശൻ ബാലുവിന്റെ ഭാര്യ വി രഞ്ജിത (24) ആണ് ആത്മഹത്യ ചെയ്തത്. ഓണ്‍ലൈൻ ക്രിക്കറ്റ് വാതുവയ്പ്പില്‍ ഒന്നരക്കോടി രൂപയുടെ നഷ്ടം ഉണ്ടായതിന് പിന്നാലെയാണ് ഭാര്യ ജീവനൊടുക്കിയത്.
മാർച്ച് 19നാണ് കിടപ്പുമുറിയില്‍ രഞ്ജിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ ഭർത്താവിന് പണം കടംകൊടുത്തവരില്‍ നിന്ന് ശല്യം നേരിട്ടിരുന്നുവെന്നും സഹിക്കാനാവാതെയാണ് ജീവനൊടുക്കുന്നതെന്നും ഭാര്യയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. കുടിശ്ശിക നല്‍കാത്തതിൻ്റെ പേരില്‍ കുടുംബത്തെ അപകീർത്തിപ്പെടുത്തുമെന്ന് കടം നല്‍കിയവർ ഭീഷണിപ്പെടുത്തിയിരുന്നു. രഞ്ജിതയും ഭർത്താവും പണമിടപാടുകാരില്‍ നിന്ന് നേരിട്ട പീഡനത്തെ കുറിച്ച് ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ രഞ്ജിതയുടെ പിതാവ് 13 പേർക്കെതിരെ പരാതി നല്‍കി.പരാതിയുടെ അടിസ്ഥാനത്തില്‍ 13 പ്രതികള്‍ക്കെതിരെയും ഐപിസി 306 പ്രകാരം ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ ഒളിവിലാണ്. അവർക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
കടം വാങ്ങിയ പണത്തിൻ്റെ ഭൂരിഭാഗവും തിരിച്ചടച്ചതായി രഞ്ജിതയുടെ പിതാവ് പറഞ്ഞു.54 ലക്ഷത്തോളം രൂപ ദർശന് ഇപ്പോഴും കുടിശ്ശികയുണ്ടെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തൻ്റെ മരുമകൻ നിരപരാധിയാണ്, ക്രിക്കറ്റ് വാതുവെപ്പില്‍ ഏർപ്പെടാൻ ദര്‍ശന്‍ തയ്യാറായില്ല, എന്നാല്‍ പണക്കാരനാകാനുള്ള എളുപ്പവഴിയാണെന്ന് പറഞ്ഞ് നിർബന്ധിക്കുകയായിരുന്നു. വാതുവെപ്പ് കളിക്ക് പണം നല്‍കാമെന്ന് അവർ വാഗ്ദാനം ചെയ്തുവെന്നും രഞ്ജിതയുടെ പിതാവ് പറഞ്ഞു.