പിരിഞ്ഞു കഴിയുകയായിരുന്ന ഭാര്യയ്ക്ക് അശ്ലീല വീഡിയോ അയച്ച ഭർത്താവിന് ഒരു മാസം തടവും 45000 രൂപ പിഴയും വിധിച്ച് കോടതി. ഇൻഫർമേഷൻ ടെക്നോളജി ആക്‌ട് പ്രകാരമാണ് ഇയാള്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇ-മെയില്‍ വഴിയാണ് ഇയാള്‍ ഭാര്യക്ക് അശ്ലീല വീഡിയോ അയച്ചത്. രാജാജിനഗർ സ്വദേശിയും 30 -കാരനുമായ യുവാവ് ഒരു സ്വകാര്യ കമ്ബനി ജീവനക്കാരനാണ്.
പൊലീസ് പറയുന്നത് ഇയാളുടെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത് എന്നാണ്. 2016 -ന്റെ അവസാനത്തിലാണ് ഇരുവരും തമ്മില്‍ വിവാഹിതരായത്. എന്നാല്‍, പരസ്പരം അസ്വാരസ്യങ്ങള്‍ ഉടലെടുത്തതിനെ തുടർന്ന് ഇരുവരും തമ്മില്‍ പിരിയാൻ തീരുമാനിക്കുകയും രണ്ടുപേരും വിവാഹമോചനത്തിന് അപേക്ഷിക്കുകയുമായിരുന്നു. ഇയാള്‍ തൻ്റെ സഹോദരിക്ക് ഇമെയിലില്‍ അശ്ലീല വീഡിയോ അയച്ചുവെന്ന് ആരോപിച്ച് യുവതിയുടെ ഇളയ സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട്, വിദേശത്തുണ്ടായിരുന്ന യുവതിയും ബംഗളൂരുവിലേക്ക് വരികയും ഭർത്താവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പൊലീസിന്റെ അന്വേഷണത്തില്‍ യുവാവ് ഭാര്യയ്ക്ക് അശ്ലീലവീഡിയോ അയച്ചതായി കണ്ടെത്തി. അതിനൊപ്പം, യുവതിയെ ചേർത്തുകൊണ്ട് അശ്ലീലകമന്റുകളും ഇയാള്‍ അയച്ചിരുന്നു. പിന്നാലെയാണ് ഒരുമാസം തടവനുഭവിക്കാനും 45,000 രൂപ പിഴ അടക്കാനും കോടതിയുടെ വിധി വന്നിരിക്കുന്നത്. സൈബർ കുറ്റകൃത്യത്തില്‍ പങ്കാളികളാകുന്നവർക്ക് കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2000 -ത്തിലെ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ആക്‌ട് നിലവില്‍ വന്നത്. കംപ്യൂട്ടർ ഉപയോഗിച്ച് തയ്യാറാക്കുന്ന വ്യാജരേഖകള്‍, ദേശവിരുദ്ധ സന്ദേശങ്ങള്‍, അപകീർത്തികരമായ പ്രവൃത്തികള്‍, അശ്ലീല വീഡിയോകളും ചിത്രങ്ങളും അയക്കല്‍ തുടങ്ങിയ ക്രൈമുകളെല്ലാം ഈ ആക്ടിന്റെ പരിധിയില്‍ വരുന്നതാണ്.