തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളം കൊടുക്കാന്‍ പണം ചോദിക്കുമ്ബോള്‍ കൈമലര്‍ത്തുന്നതിന് ഒരുകാരണവും ഇതുതന്നെ. ഇതൊക്കെയാണ് പശ്ചാത്തലമെങ്കിലും, സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി വില പിടിപ്പുള്ള കാറുകള്‍ വാങ്ങിക്കൂട്ടുന്നതില്‍ ഒരുതടസ്സവും നേരിടുന്നില്ല. മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി കഴിഞ്ഞ ഡിസംബര്‍ അവസാനം വാങ്ങിയ കറുത്ത ഇന്നോവ ഉപേക്ഷിച്ച്‌ പുതുപുത്തന്‍ കിയാ കാര്‍ണിവല്‍ കാര്‍ വാങ്ങാന്‍ കഴിഞ്ഞാഴ്ച തീരുമാനിച്ചിരുന്നു.

ഇതിന് 33,31,000 രൂപ വില വരും. മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി കറുത്ത നിറത്തിലെ മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു കിയാ കാര്‍ണിവലും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ 88,69,841 രൂപയ്ക്ക് വാങ്ങാനാണ് തീരുമാനം. ഇതിന് പുറമേ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത് നിര്‍മ്മാണത്തിന് തുക അനുവദിച്ചതും ചര്‍ച്ചയായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏറ്റവും ഒടുവില്‍,അഡ്വക്കേറ്റ് ജനറലിന് കാര്‍ വാങ്ങാനുള്ള തീരുമാനവും വിവാദമായിരിക്കുകയാണ്. ധനവകുപ്പിന്റെയും, ധനമന്ത്രിയുടെയും എതിര്‍പ്പ് മറികടന്നാണ് തീരുമാനം. അഞ്ച് വര്‍ഷം പഴക്കവും 86,000 കി.മീ മാത്രം ഓടിയതുമായ കാര്‍ മാറ്റുന്നതിനോട് ധനവകുപ്പിന് ഒട്ടും യോജിപ്പില്ലായിരുന്നു. എന്നാല്‍, അത് കണക്കാക്കാതെ, 16 ലക്ഷത്തി പതിനെണ്ണായിരം രൂപ അനുവദിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.

2017 ല്‍ വാങ്ങിയ ടൊയോട്ട അല്‍റ്റിസ് കാറാണ് അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് ഉപയോഗിക്കുന്നത്. ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതിന് 16,186,30 രൂപ അനുവദിക്കണം എന്നാവശ്യപ്പെട്ട് എജിയുടെ ഓഫീസ് മാര്‍ച്ച്‌ 10നാണ് കത്ത് നല്‍കിയത്. എന്നാല്‍, 86,552 കി.മീ ദൂരം മാത്രം ഓടിയ കാര്‍ എന്തിന് മാറ്റുന്നുവെന്നായിരുന്നു ധനവകുപ്പിന്റെ ചോദ്യം. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും വകുപ്പ് ഫയലില്‍ രേഖപ്പെടുത്തി.

ഫയല്‍ ധനമന്ത്രിയുടെ മുന്നില്‍ വന്നപ്പോഴും തല്‍ക്കാലം പുതിയ വാഹനം വേണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍, തുക അനുവദിക്കാവുന്നതാണെന്ന നിയമമന്ത്രിയുടെ ശുപാര്‍ശ പരിഗണിച്ച്‌ ജൂണ്‍ 8 ന് തുകയ്ക്ക് അംഗീകാരം നല്‍കുകയായിരുന്നു. കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് 33 ലക്ഷം രൂപ ചെലവാക്കി പുതിയ കാര്‍ വാങ്ങുന്നത് തന്നെ വിവാദമായിരിക്കെയാണ് പുതിയ ചെലവും അടിച്ചേല്‍പ്പിക്കുന്നത്.

ആറു മാസം മുമ്ബ് വാങ്ങിയ കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകള്‍ക്ക് പുറമേയാണ് മുഖ്യമന്ത്രി പുതിയ കാര്‍ വാങ്ങുന്നത്. കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരിസിലെ ലിമോസിന്‍ കാറാണ് പുതുതായി വാങ്ങുന്നത്. കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള വാഹനമെന്ന കാരണം പറഞ്ഞാണ് പുതിയ കാര്‍ വാങ്ങാനുള്ള തീരുമാനം.

സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശ പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് 33 ലക്ഷം മുടക്കി പുതിയ കിയ കാര്‍ണിവല്‍ 8എടി ലിമോസിന്‍ പ്ലസ് 7 കാര്‍ വാങ്ങുന്നത്. ഇതുസംബന്ധിച്ച ആഭ്യന്തര സെക്രട്ടറി ടികെ ജോസിന്റെ ഉത്തരവ് ഈ മാസം 24ന് പുറത്തിറങ്ങി.

2022 ജനുവരിയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയര്‍ കാറും വാങ്ങാന്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പുതുക്കിയാണ് കിയ ലിമോസിന്‍ വാങ്ങുന്നത്. നേരത്തെ മൂന്ന് ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും വാങ്ങാന്‍ 62.46 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിലെ ടാറ്റ ഹാരിയര്‍ ഒഴിവാക്കിയാണ് കിയ ലിമോസിന്‍ വാങ്ങുന്നത്. ഇതോടെ പുതിയ ഉത്തരവില്‍ ആകെ ചെലവ് 88.69 ലക്ഷമായി ഉയര്‍ന്നു. കാര്‍ണിവലിന്റെ വില മാത്രം 33.31 ലക്ഷം രൂപയാണ്.

നിലവിലുള്ള മൂന്ന് ക്രിസ്റ്റ കാറുകളും പുതുതായി വാങ്ങുന്ന കിയ കാര്‍ണിവലും മുഖ്യമന്ത്രിയുടെ പൈലറ്റ് എസ്‌കോര്‍ട്ട് ഡ്യൂട്ടിക്കാണെന്നാണ് ഉത്തരവില്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനാണ് പുതിയ കിയ ലിമോസിനെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. കടുത്ത സാമ്ബത്തിക പ്രതിസന്ധിമൂലം സംസ്ഥാനത്ത് ചെലവുകള്‍ക്ക് കര്‍ശന നിയന്ത്രണമുള്ളപ്പോഴാണ് മുഖ്യമന്ത്രിക്ക് വേണ്ടി ആറ് മാസത്തിനകം ലക്ഷങ്ങള്‍ മുടക്കി പുതിയൊരു കാര്‍ കൂടി വാങ്ങുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക