കോട്ടയം ജില്ലയിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന കളക്ടറേറ്റ് മാർച്ചുമായി ബന്ധപ്പെട്ട പൊലീസ് കേസിൽ നിന്ന് രക്ഷപ്പെടാൻ കോൺഗ്രസ് നേതാക്കളുടെ പെടാപ്പാട്. ഡിവൈഎസ്പി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സമരവുമായി ബന്ധപ്പെട്ട് അക്രമത്തിന് ഇടയിൽ പരിക്കേറ്റിരുന്നു. നിരവധി യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പരിക്കുണ്ട്. അതുകൊണ്ടുതന്നെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ആണ് പോലീസ് കേസെടുത്തത്.
ശനിയാഴ്ച രാത്രി മുതൽ തന്നെ പോലീസ് വീഡിയോദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഇതാണ് കോൺഗ്രസ് നേതാക്കളെ ആശങ്കയിൽ ആക്കിയത്. ഉടനടി തന്നെ പൊലീസുമായി സമവായത്തിൽ എത്തി യൂത്ത് നേതാക്കളെ ബലികൊടുത്ത് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള കരുനീക്കങ്ങൾ നേതാക്കൾ ആരംഭിച്ചുവെന്നാണ് പ്രവർത്തകർക്കിടയിൽ സംസാരം.
ജില്ലാ നേതൃത്വത്തിലെ രണ്ടു മുതിർന്ന നേതാക്കളും, സംസ്ഥാന നേതൃത്വത്തിലെ പ്രമുഖനും നേരിട്ട് ഹാജരായി വീഡിയോദൃശ്യങ്ങളിൽ നിന്ന് വിവിധ യൂത്ത് കോൺഗ്രസ് നേതാക്കളുടെ പേരു വിവരങ്ങളും, മറ്റു വിശദാംശങ്ങളും പോലീസിന് വെളിവാക്കി കൊടുത്തു എന്ന ആക്ഷേപമാണ് ഉയരുന്നത്. പത്തോ പതിനഞ്ചോ പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞാൽ മറ്റുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കും എന്ന് പോലീസ് നിലപാടെടുത്ത അതുകൊണ്ടാണ് തങ്ങൾ ഇത്തരത്തിലൊരു ത്യാഗ പ്രവർത്തനം നടത്തിയതെന്ന് വിശദീകരണവും ഇവർ പലയിടത്തും കൊടുത്തതായി അറിയുന്നുണ്ട്.
പ്രകടനത്തിനു മുന്നിൽ നടക്കാനും, പത്രത്തിൽ പേരു വരുമ്പോൾ ആദ്യമാദ്യം വരുവാനും കടിപിടി കൂടുന്ന നേതാക്കളാണ് ഇത്തരത്തിൽ പ്രവർത്തകരെ ഒറ്റ കൊടുത്തിരിക്കുന്നത് എന്ന വികാരം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ശക്തമാണ്. തല്ല് മേടിക്കാൻ ചെണ്ടയും കാശു വാങ്ങാൻ മാരാരും എന്ന ശൈലിയിൽ മുന്നോട്ടുപോകുന്ന ഈ നേതാക്കളുമായി ഒത്തുപോകാൻ ഇല്ലെന്നും, പാർട്ടി പ്രവർത്തനം കൂടി ഉപേക്ഷിക്കുകയാണ് എന്നും പല പ്രവർത്തകരും തീരുമാനമെടുത്തു കഴിഞ്ഞു. ഒരിക്കൽ കൂടി ഒരു പ്രകടനം നടത്തി സ്വന്തം നേതാക്കൾക്ക് കൂടി ഒരു തല്ലു കൊടുത്തിട്ട് വേണം ഇത് നിർത്താൻ എന്നാണ് ഒരു പ്രവർത്തകൻ പ്രതികരിച്ചത്.
ഏതായാലും വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കടുക്കും എന്ന് തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. പാർട്ടിവേദികളിൽ തന്നെ പരസ്യ പ്രതികരണവുമായി രംഗത്ത് വരാനാണ് ഒരു വിഭാഗം യുവജന നേതാക്കൾ തീരുമാനിച്ചിരിക്കുന്നത്. കെപിസിസി നേതൃത്വത്തിന് ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകുവാനും ഇവർ ആലോചിക്കുന്നുണ്ട്.