രാജ്യത്ത് മൊബൈല്‍ ഫോണ്‍ നമ്ബറിന് പണമീടാക്കാൻ നിർദേശം. ടെലികോം റെഗുലേറ്ററായ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിർദ്ദേശത്തിന് സർക്കാർ അനുമതി ലഭിച്ചാല്‍ പുതിയ മൊബൈല്‍ ഫോണ്‍ നമ്ബറിനും ലാൻഡ്‌ലൈൻ നമ്ബറുകള്‍ക്കും പണം നല്‍കേണ്ടി വരും. ഫോണ്‍ നമ്ബർ പൊതു വിഭവമാണെന്നാണ് ട്രായിയുടെ നിരീക്ഷണം. കൂടാതെ മൊബൈല്‍ ഓപ്പറേറ്റർമാരില്‍ നിന്നും നമ്ബറിന് ചാർജ് ചുമത്തിയേക്കാം. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാമ്ബത്തിക ഭാരം വരുത്തുന്നതാണ് നടപടി.
ഡാറ്റാ പ്ലാനുകള്‍ക്ക് വില ഉയരാനും തീരുമാനം കാരണമാകുമെന്നും വിശകലന വിദഗ്ധരും വ്യവസായ മേഖലയിലുള്ളവരും അഭിപ്രായപ്പെടുന്നു. സ്‌പെക്‌ട്രം പോലെ, നമ്ബറിംഗ് സ്‌പെയ്‌സിൻ്റെ ഉടമസ്ഥാവകാശം ഗവണ്‍മെൻ്റിൻ്റെ ഉടമസ്ഥതയിലാണെന്നും ലൈസൻസുകളുടെ കാലയളവില്‍ നിയുക്ത നമ്ബർ റിസോഴ്‌സിൻ്റെ മേല്‍ മൊബൈല്‍ ഓപ്പറേറ്റർമാർക്ക് ഉപയോഗാവകാശം മാത്രമേ നല്‍കുന്നുള്ളൂവെന്നും ട്രായ് പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറില്‍ പാസാക്കിയ പുതിയ ടെലികോം നിയമത്തില്‍ ‘ടെലികോം ഐഡൻ്റിഫയറുകള്‍’ എന്നറിയപ്പെടുന്ന നമ്ബറുകള്‍ക്ക് ചാർജ് ചെയ്യാമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിരുന്നു.
ഒന്നുകില്‍ ഒരു നമ്ബറിന് ഒറ്റത്തവണ ചാർജ് ഈടാക്കുകയോ അല്ലെങ്കില്‍ വാർഷിക നിരക്ക് ഈടാക്കുകയോ അല്ലെങ്കില്‍ കേന്ദ്രീകൃതമായി സർക്കാർ നടത്തുന്ന ലേലത്തില്‍ നമ്ബറിംഗ് സീരീസ് വാങ്ങി അനുവദിക്കുകയോ ചെയ്യാമെന്ന് ട്രായ് പറഞ്ഞു. ഉപയോഗിക്കാത്ത നമ്ബറുകള്‍ക്ക് പിഴ ഈടാക്കാനും നിർദേശമുണ്ട്. ഉപയോഗമില്ലാത്ത നമ്ബറുകള്‍ കൈവശം വച്ചിരിക്കുന്ന ഓപ്പറേറ്റർമാർക്ക് പിഴ ചുമത്തുന്നതും പരിഗണിക്കുന്നുണ്ട്.
മൊബൈല്‍ ഓപ്പറേറ്റർമാരില്‍ നിന്നോ വരിക്കാരില്‍ നിന്നോ ടെലിഫോണ്‍ നമ്ബറുകള്‍ക്ക് ഫീസ് ഈടാക്കുന്ന നിരവധി രാജ്യങ്ങളെ ട്രായ് ഉദ്ധരിച്ചു. ഓസ്‌ട്രേലിയ, സിംഗപ്പൂർ, ബെല്‍ജിയം, ഫിൻലാൻഡ്, യുകെ, ലിത്വാനിയ, ഗ്രീസ്, ഹോങ്കോംഗ്, ബള്‍ഗേറിയ, കുവൈറ്റ്, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, പോളണ്ട്, നൈജീരിയ, ദക്ഷിണാഫ്രിക്ക, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങള്‍ നമ്ബറുകള്‍ക്ക് പണമീടാക്കുന്നതായും ട്രായ് പറഞ്ഞു.
ട്രായിയുടെ നീക്കത്തിനെതിരെ ഈ രംഗത്തെ വിദഗ്ധർ രംഗത്തുവന്നു. ഉപഭോക്താക്കള്‍ക്ക് സാമ്ബത്തിക ഭാരം ചുമത്തുന്നതാണ് നടപടിയെന്നും ഉപയോഗിക്കാത്ത നമ്ബറുകള്‍ക്ക് റീഫ്രഷിങ് കാലാവധി നല്‍കി വീണ്ടും അനുവദിക്കുകയാണ് പരിഹാരമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.