തിരുവനന്തപുരം: തൃക്കാക്കരയിൽ ഉമ തോമസ് യുഡിഎഫ് സ്ഥാനാർഥി. കെപിസിസി നിർദേശിച്ച പേര് ഹൈക്കമാൻഡ് അംഗീകരിച്ചു. അന്തരിച്ച തൃക്കാക്കര എംഎൽഎ പി.ടി.തോമസിന്റെ ഭാര്യയാണ് ഉമ തോമസ്. സ്ഥാനാർഥി നിർണയത്തിൽ പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
ലിസ്റ്റ് ഹൈക്കമാൻഡിനു കൈമാറിയെന്നും സ്ഥാനാർഥിയെ സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉച്ചയ്ക്കുശേഷം പറഞ്ഞിരുന്നു. സ്ഥാനാർഥി വനിതയാകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയാനില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഏകകണ്ഠമായ തീരുമാനമാണുണ്ടായത്. പാർട്ടിക്കു ഗുണകരമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിനെ ടീമായി നേരിടുമെന്നും ഇന്നു തന്നെ ഡൽഹിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഉമ്മൻചാണ്ടി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, എം.എം.ഹസൻ, രമേശ് ചെന്നിത്തല എന്നിവർ ഇന്ദിരാഭവനിൽ യോഗം ചേർന്നശേഷമാണ് സ്ഥാനാർഥിയെ സംബന്ധിച്ചു തീരുമാനം എടുത്തത്. പി.ടി.തോമസിനും കുടുംബത്തിനുമുള്ള ജനസമ്മതി പരിഗണിക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
ഈ മാസം 31നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ്. പി.ടി.തോമസ് എംഎൽഎ അന്തരിച്ചതിനെ തുടർന്നുള്ള ഒഴിവിലാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. 2021 മേയിൽ നിലവിൽ വന്ന പതിനഞ്ചാം നിയമസഭയുടെ കാലത്തു നടക്കുന്ന ആദ്യത്തെ ഉപതിരഞ്ഞെടുപ്പാകും തൃക്കാക്കരയിലേത്.