എറണാകുളം: ഏകീകൃത കുര്‍ബാനയെച്ചൊല്ലി എറണാകുളം ബിഷപ്പ് ഹൗസിന് മുന്നില്‍ സംഘര്‍ഷം. എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന ഏകീകരണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി. ഏകീകൃത കുര്‍ബാനയില്‍ നിലപാട് സ്വീകരിക്കാന്‍ ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന വൈദികരുടെ അടിയന്തര യോഗത്തിനിടെയാണ് പുറത്ത് സംഘര്‍ഷമുണ്ടായത്.
ഓശാന ഞായര്‍ മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാനാവില്ലെന്ന് യോഗത്തില്‍ അഭിപ്രായമുയരുകയും സിനഡിന്റെ സര്‍ക്കുലര്‍ അംഗീകരിക്കില്ല എന്ന് പറഞ്ഞ് കൊണ്ട് ഒരു വിഭാഗം ശബ്ദമുയര്‍ത്തുകയും ചെയ്തു. എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്റണി കരിയിലിനെ തടഞ്ഞ് വെക്കുന്ന സാഹചര്യവുമുണ്ടായി. ഒടുവില്‍ സിനഡ് സര്‍ക്കുലറിനെ തള്ളിക്കൊണ്ട് വൈദിക സമ്മേളനത്തിന്റെ സര്‍ക്കുലര്‍ പുതുതായി വായിക്കുകയും ചെയ്തു. ബിഷപ്പ് ഹൗസിന് പുറത്ത് ഇതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. സ്ഥലത്ത് പൊലീസെത്തിയാണ് ഇരു വിഭാഗത്തെയും പിടിച്ച് മാറ്റിയത്.
കഴിഞ്ഞ ദിവസമാണ് എറണാകുളം അങ്കമാലി അതിരൂപതയിലും വരുന്ന ഓശാന ഞായര്‍ മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന് സിനഡിന്റെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഈസ്റ്ററിന് മുമ്ബ് അതിരൂപതയിലെ എല്ലാ പള്ളികളിലും ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്നായിരുന്നു സര്‍ക്കുലറില്‍ വ്യക്തമാക്കിയത്.
1999 ലാണ് സീറോ മലബാര്‍ സഭയിലെ ആരാധന ക്രമം പരിഷ്കരിക്കാന്‍ സിനഡ് ശുപാര്‍ശ ചെയ്തത്. ഈ വര്‍ഷം ജൂലെെയിലാണ് ഇതിന് വത്തിക്കാന്‍ അനുമതി നല്‍കിയത്. കുര്‍ബാനയുടെ ആമുഖ ഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും അവസാന ഭാഗം ജനാഭിമുഖമായും നിര്‍വഹിക്കുക എന്നതാണ് ഏകീകൃത രീതി. നിലവില്‍ എറണാകുളം അങ്കമാലി അതിരൂപത, തൃശൂര്‍, തലശേരി അതിരൂപത എന്നിവിടങ്ങളില്‍ ജനാഭിമുഖ കുര്‍ബാനയാണ് നിലനില്‍ക്കുന്നത്.