സംസ്ഥാന കോണ്‍ഗ്രസില്‍ ഇനി അനൈക്യം ഉണ്ടാകില്ലെന്ന് യുഡിഎഫ് ഘടകകക്ഷികള്‍ക്ക് ഉറപ്പുനല്‍കി ഹൈക്കമാൻഡ്.കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി ഘടകകക്ഷികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സീറ്റ് വിഭജനം നേരത്തെ പൂർത്തീകരിക്കണമെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു.
ഘടകക്ഷികളുമായുള്ള കൂട്ടിക്കാഴ്ച അസാധാരണമെല്ലെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡിൻ്റെ വാദം. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് ഐക്യം ഉറപ്പിച്ചതിന് പിന്നാലെയാണ് ഘടകകക്ഷികളെ വെവ്വേറെ കേള്‍ക്കാൻ ഹൈക്കമാൻഡ് പ്രതിനിധിയെ അയച്ചത്. ഘടകകക്ഷികളെ കണ്ട ദീപ ദാസ് മുൻഷി കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനിയൊരു പ്രശ്നവും ഉണ്ടാവില്ലെന്ന ഉറപ്പാണ് നല്‍കിയത്.
ഇക്കാര്യത്തില്‍ ഉറപ്പു ലഭിച്ചുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം മാണി സി. കാപ്പൻ തുറന്നുപറഞ്ഞു. മുന്നണി വിപുലീകരണം ചർച്ചയായെങ്കിലും പാലായുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം അറിയിച്ചു . നിയമസഭ പിടിക്കാൻ കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യമില്ലെന്നായായിരുന്നു പി.ജെ ജോസഫിൻ്റെ നിലപാട്. സീറ്റ് വിഭജനം നേരത്തെ ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിഎംപി നേതാവ് സി.പി ജോണും സീറ്റ് വിഭജനം നേരത്തെയാക്കണമെന്ന് ആവശ്യപ്പെട്ടു. അനൂപ് ജേക്കബും ദീപാദാസ് മുൻഷിയെ കണ്ടു. വരുംദിവസങ്ങളിലും ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടരും.

















