കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്ബുകള്‍ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റുകള്‍ സജീവമാകുന്നു. എറണാകുളം ജില്ലയിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ലൈംഗിക തൊഴിലാളികള്‍ സജീവമാകുന്നത്. അവധി ദിവസങ്ങളില്‍ മറ്റു ജില്ലകളില്‍ നിന്നുപോലും അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടങ്ങളിലേക്ക് എത്തുന്നതായാണ് പ്രദേശവാസികളുടെ പരാതി.അവധി ദിനങ്ങളില്‍ എറണാകുളത്തെ ചില പ്രദേശങ്ങളില്‍ മലയാളികള്‍ക്ക് തനിച്ച് യാത്ര ചെയ്യാൻ പോലും പ്രയാസമാണെന്ന പരാതിയും ഉയരുന്നുണ്ട്.
ബംഗാളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഉള്‍പ്പെടെ യുവതികളെ ഇവിടങ്ങളിലേക്ക് മാംസവ്യാപാരത്തിനായി എത്തിക്കുന്നുണ്ട് എന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. പരസ്യമായി തെരുവുകളില്‍ പുകയില കച്ചവടവും തകൃതിയാണ്. പലരും ലഹരി ഉപയോഗിച്ചാണ് പൊതുസ്ഥലങ്ങളില്‍ എത്തുന്നത്.
അതേസമയം, കുറ്റകൃത്യങ്ങളില്‍ പ്രതികളാകുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണവും വർധിക്കുകയാണ്. കൊലക്കുറ്റത്തിലും ബലാത്സംഗത്തിലും ഉള്‍പ്പെടെ പ്രതികളായ അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ തങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ട്. വ്യാജ രേഖകളുമായി ബംഗ്ലാദേശികളും കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇവരുടെ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ കേരള പൊലീസിനും ലഭ്യമല്ല.
ഈ മാസം മാത്രം ഏഴ് ബംഗ്ലാദേശികളാണ് എറണാകുളത്ത് പിടിയിലായത്. കഴിഞ്ഞ ദിവസം രണ്ട് ബംഗ്ലാദേശി യുവതികള്‍ പിടിയിലായിരുന്നു. വ്യാജ തിരിച്ചറിയല്‍ രേഖകളാണ് ഇവർ ഉപയോഗിക്കുന്നത്. സെക്സ് റാക്കറ്റുകള്‍ ബംഗ്ലാദേശില്‍ നിന്നും ഇവിടേക്ക് യുവതികളെ എത്തിക്കുന്നുണ്ട് എന്ന ആരോപണം ശക്തമാണ്.

















