മുംബൈ: അംബർനാഥിന് സമീപം (മുംബൈയിൽ നിന്ന് 54 കിലോമീറ്റർ അകലെ ) ഒരു ഞെട്ടിക്കുന്ന സംഭവമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് അരങ്ങേറിയത്. മദ്യപിച്ച് ട്രെയിലർ ഓടിച്ച ഡ്രൈവർ വ്യാപകമായ അരാജകത്വം സൃഷ്ടിക്കുകയായിരുന്നു.ബദലാപൂർ പൈപ്പ്‌ലൈൻ റോഡിൽ തെറ്റായ ദിശയിൽ അശ്രദ്ധമായി ഓടിച്ച ഡ്രൈവർ ആദ്യം നെവൽകർ നാകയിൽ ഒരു വാഹനത്തെ ഇടിക്കുകയും പിന്നീട് പലേഗാവ്, അംബർനാഥ് ആനന്ദ്‌നഗർ പോലീസ് ചൗക്കി, വൈഭവ് ഹോട്ടൽ ചൗക്ക്, സുദാമ ഹോട്ടൽ എന്നിവിടങ്ങളിൽ ഉൾപ്പെടെ ഒന്നിലധികം വാഹനങ്ങളുമായി കൂട്ടിയിടിക്കുകയും ചെയ്തു.
മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവർ കാറുകളിലും മോട്ടോർ സൈക്കിളുകളിലും റിക്ഷകളിലും ഇടിക്കുകയും കൂടാതെ പോലീസ് വാഹനത്തിൽ ഇടിക്കുകയും ചെയ്തു. ജനങ്ങൾ ബഹളം വെച്ചതിനെ തുടർന്ന് വാഹനത്തിൽ നിന്നും ഇറങ്ങിയ ഡ്രൈവർ ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരനെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ യിൽ പ്രത്യക്ഷപ്പെട്ടു.
രോഷകുലരായ പ്രദേശ വാസികൾ ഡ്രൈവർക്ക് നേരെ കല്ലെറിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പിന്നീട് വൈറലായി.ഡ്രൈവറുടെ പ്രവൃത്തിയിൽ രോഷാകുലരായ ചിലർ റോഡിൽ നിന്ന് കല്ലുകൾ എടുത്ത് ഡ്രൈവർക്ക് നേരെ എറിയുകയും വാഹനം തടയാൻ ശ്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.ശേഷം പോലീസും റിക്ഷാ ഡ്രൈവർമാരും ട്രെയിലറിനെ പിന്തുടർന്നു. ഒടുവിൽ ആനന്ദ്‌നഗർ എംഐഡിസി ഏരിയയിൽ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും അവിടെ വാഹനം മറിയുകയും ആയിരുന്നു.
ഭാഗ്യവശാൽ, നിരവധി വാഹനത്തിന്റെ ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും പരിക്കേറ്റെങ്കിലും മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം, ഡ്രൈവറുടെ അശ്രദ്ധ മൂലം 50-ലധികം വാഹനങ്ങൾ തകർന്നു. സംഭവം നടന്നയുടൻ പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

















