മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച്‌ ജയില്‍ മോചിതനായതിന് പിന്നാലെ പാർട്ടി ഓഫീസില്‍ പ്രവർത്തകരെ അഭിസംബോധന ചെയ്ത് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോടതി വിധിയെത്തുടർന്നാണ് താൻ ജയില്‍ മോചിതനായതെന്നും ഇനി ജനവിധി അറിഞ്ഞിട്ടേ ഈ കസേരയിലിരിക്കൂ എന്നാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തി വിശദീകരിക്കുന്നത്.

കെജ്രിവാളിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഡല്‍ഹിയില്‍ ഇനി രാഷ്ട്രീയമായി എന്ത് സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അടുത്ത വർഷം ഫെബ്രുവരിയിലാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അത് നേരത്തെ ആക്കണമെന്നാണ് എഎപിയുടെ ആവശ്യം. നവംബറില്‍ നടക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹിയേയും പരിഗണിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനോട് എഎപി ആവശ്യപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വനിതാ മുഖ്യമന്ത്രിയോ?

രണ്ട് ദിവസത്തിനകം കെജ്രിവാള്‍ രാജിവെച്ചാല്‍ നവംബർ വരെയോ അടുത്ത തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംവരെയോ പുതിയ മുഖ്യമന്ത്രിയെ എഎപിക്ക് കണ്ടെത്തേണ്ടി വരും.അതാരാകുമെന്നതാണ് ആകാംക്ഷ. കെജ്രിവാള്‍ കഴിഞ്ഞാല്‍ നിലവില്‍ പാർട്ടിയില്‍ രണ്ടാമൻ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ്. എന്നാല്‍ ജനകീയ വിധി വന്ന ശേഷമേ താനും സ്ഥാനം ഏറ്റെടുക്കൂവെന്ന് മനീഷ് സോസിദിയയും വ്യക്തമാക്കിയിട്ടുണ്ട്. കെജ്രിവാള്‍ തന്നെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.ഇവർക്ക് ശേഷം പിന്നീട് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് നിലവില്‍ മന്ത്രിയായിട്ടുള്ള അതിഷിയാണ്. കെജ്രിവാളടക്കമുള്ള എഎപിയുടെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ജയിലിലായിരുന്ന ഘട്ടത്തില്‍ അതിഷിയായിരുന്നു പാർട്ടിയുടെ മുഖമായി പ്രവർത്തിച്ചത്. അതുകൊണ്ട് തന്നെ അവർക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. ഏതായിരുന്നാലും അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എഎപി എംഎല്‍എമാരുടെ യോഗം വിളിച്ച്‌ രാജി പ്രഖ്യാപനം നടത്തുമെന്നും ആ യോഗത്തില്‍ തന്നെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാജിക്ക് പിന്നില്‍

മദ്യനിരോധന അഴിമതിക്കേസില്‍ നേതാക്കളെല്ലാം ജയിലിലായത് എഎപിയെ കനത്ത പ്രതിരോധത്തിലാക്കിയിരുന്നു. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ പേരില്‍ ഉത്ഭവമെടുത്ത പാർട്ടിയുടെ നേതൃത്വം ഒന്നടങ്കം കുറ്റാരോപിതരായി നില്‍ക്കുന്നത് എഎപിയുടെ ഭാവിയെ തന്നെ പ്രതിസന്ധിയിലാക്കിയിരുന്നു. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ അത്തരമൊരു രാഷ്ട്രീയ പ്രചാരണത്തിനാണ് ബിജെപി കോപ്പ് കൂട്ടുന്നത് മനസ്സിലാക്കിയാണ് കെജ്രിവാളിന്റെ പുതിയ നീക്കം.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുമായി ബന്ധപ്പെടാൻ എഎപി വിപുലമായ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കെജ്രിവാളിനെ കൂടാതെ, മദ്യനയ കേസില്‍ ജാമ്യത്തിലിറങ്ങിയ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഈ പ്രചാരണത്തില്‍ പ്രധാന പങ്ക് വഹിക്കാൻ സാധ്യതയുണ്ട്. മദ്യനയക്കേസില്‍ കെജ്രിവാള്‍ ഉള്‍പ്പെടെ ജയിലിലായ പ്രമുഖരെല്ലാം പുറത്തിറങ്ങിയത് ആപ്പിന് വലിയ ആശ്വാസമായിട്ടുണ്ടെങ്കിലും നേതാക്കളുടെ നിരപരധിത്വം ജനങ്ങളെ ബോധ്യപ്പെടുത്തുകയാകും പാർട്ടിക്ക് മുന്നിലുള്ള ദൗത്യം.

ജയിലിലായിരുന്നപ്പോഴും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കാൻ തയ്യാറാകാതിരുന്ന കെജ്രിവാള്‍ തനിക്ക് അധികാര മോഹമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് കൂടിയാണ് ധാർമിക നിലപാട് ചൂണ്ടിക്കാട്ടി ഇപ്പോള്‍ രാജി പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഉഒതിരഞ്ഞെടുപ്പില്‍ അത് നേട്ടമുണ്ടാക്കുമെന്നാണ് എഎപി പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെജ്രിവാളിന്റെ അപ്രതീക്ഷിത നീക്കം ഇരുതല മൂർച്ചയുള്ളതാണ് വാളാണ്. തിരഞ്ഞെടുപ്പ് നേട്ടത്തിനൊപ്പം തിരിച്ചടി ലഭിക്കാനുള്ള സാഹചര്യങ്ങളും ഇതിലുണ്ട്. ജനങ്ങള്‍ തനിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചതിന് ശേഷം മാത്രമേ താൻ ഓഫീസില്‍ തിരിച്ചെത്തുകയുള്ളൂവെന്ന് സിസോദിയയും വ്യക്തമാക്കിയതായി കെജ്രിവാള്‍ സൂചിപ്പിച്ചിട്ടുണ്ട്.ഊ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക