ഇടുക്കി കുട്ടിക്കാനം മരിയൻ ഇന്‍റർനാഷണല്‍ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് മാനേജ്മെന്‍റ് അടച്ചുപൂട്ടിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മരിയൻ കോളജ് കുട്ടിക്കാനം(ഒട്ടോണമസ്) പ്രിൻസിപ്പല്‍ പ്രഫ. ഡോ. അജിമോൻ ജോർജ്. എം ജി യൂണിവേഴ്സിറ്റിക്കു കീഴിലെ 14 കോളജുകള്‍ അടച്ചുപൂട്ടിയെന്നും അതില്‍ കുട്ടിക്കാനം മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റും ഉള്‍പ്പെട്ടിട്ടുണ്ടെന്നുമായിരുന്നു ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന വാർത്ത.
കാഞ്ഞിരപ്പള്ളി രൂപതയുടെ സ്ഥാപനങ്ങളായ മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റും മരിയൻ കോളജ് കുട്ടിക്കാനം ഒട്ടോണമസും സംയോജിപ്പിക്കുയാണ് ചെയ്തത്. ഒട്ടോണമസ് പദവി കൈവരിച്ചതിനെത്തുടർന്നാണ് മാതൃസ്ഥാപനമായ മരിയൻ കോളജിലേക്ക് ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് മാനേജ്മെന്‍റിനെ സംയോജിപ്പിച്ചത്. ഇതാണ് അടച്ചുപൂട്ടലായി ചിത്രീകരിച്ചിരിക്കുന്നത്.
നാക് എ പ്ലസ് പ്ലസ് അക്രെഡിറ്റേഷനും സിജിപിഎ നാലില്‍ 3.71ഉം മികച്ച കാമ്ബസ് പ്ലേസ്മെന്‍റുമുള്ള മരിയൻ കോളജ് കുട്ടിക്കാനം ഒട്ടോണമസ് ദേശീയ തലത്തില്‍ ഉന്നത നിലവാരം പുലർത്തുന്ന ഒട്ടോണമസ് കോളജാണ്.മരിയൻ ഇന്‍റർനാഷണല്‍ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ നടത്തിയിരുന്ന കോഴ്സുകള്‍ മരിയൻ കോളജില്‍ തുടരുന്നുണ്ട്. എംബിഎയ്ക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന 180 സീറ്റിലും ഈ വർഷം കുട്ടികള്‍ക്കു പ്രവേശനം നല്‍കിയിട്ടുണ്ടെന്നും പ്രിൻസിപ്പല്‍ അറിയിച്ചു.