യു എ ഇയിൽ പുതുചരിത്രം; അബുദാബി പോലീസിൽ നിന്ന് ഇന്റർപോളിലേക്ക് വനിതാ ഉദ്യോഗസ്ഥ: വിശദാംശങ്ങൾ വായിക്കാം
അബുദാബി പോലീസില്‍ നിന്ന് ഇൻറർപോളില്‍ നിയമിതയാകുന്ന ആദ്യ വനിതാ പോലീസ് ഉദ്യോഗസ്ഥയായി ക്യാപ്റ്റൻ ഹാഗർ റാഷിദ് അല്‍ നയീമി. ഡിജിറ്റല്‍ ക്രൈം അനലിസ്റ്റായ അവർ ഇൻറർപോളില്‍ ലെയ്സണ്‍ ഓഫീസറായാണ് പ്രവർത്തിക്കുക. അബുദാബി പോലീസാണ് നിയമനം നടത്തിയിരിക്കുന്നത്. പോലീസ് സേനയില്‍ ലിംഗ സമത്വം ഉറപ്പാക്കാനുള്ള രാജ്യത്തിൻെറ പരിശ്രമത്തിൻെറ കൂടി ഭാഗമായാണ് ഇത്തരമൊരു നിയമനം നടന്നത്.
ഈ വർഷം ജൂണ്‍ മാസം മുതല്‍ മൂന്ന് വർഷത്തെ കരാറിലാണ് അന്താരാഷ്ട്ര സംഘടനയ്ക്കൊപ്പം ക്യാപ്റ്റൻ അല്‍ നയീമി പ്രവർത്തിക്കാൻ പോവുന്നത്. സൈബർ ക്രൈം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരിക്കും അവർ കൂടുതല്‍ പ്രവർത്തിക്കുക. ഇൻറർപോള്‍ പ്രസിഡൻറ് സാമൂഹികമാധ്യമമായ ലിങ്ക്ഡിനിലൂടെയാണ് ഈ വാർത്ത പങ്കുവെച്ചത്. അല്‍ നയീമിയെ അദ്ദേഹം പോസ്റ്റില്‍ അഭിനന്ദിക്കുകയും ചെയ്തു.
“ഡിജിറ്റല്‍ ക്രൈം അനലിസ്റ്റായ ക്യാപ്റ്റൻ ഹാഗർ റാഷിദ് അല്‍ നയീമി സിംഗപ്പൂരിലുള്ള ഇൻറർപോള്‍ ഇന്നൊവേഷൻ കേന്ദ്രത്തില്‍ ലെയ്സണ്‍ ഓഫീസറായി നിയമിതയായതില്‍ അതിയായ സന്തോഷമുണ്ട്,” ഇൻ്റർപോള്‍ പ്രസിഡൻ്റും യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ ഇൻസ്‌പെക്ടർ ജനറലുമായ മേജർ ജനറല്‍ ഡോ. അഹമ്മദ് നാസർ അല്‍ റൈസി പറഞ്ഞു.
“വെർച്വല്‍, ഓഗ്‌മെൻ്റഡ് റിയാലിറ്റിയില്‍ വൈദഗ്ദ്ധ്യം നേടിയ ആദ്യത്തെ എമിറാത്തി പോലീസ് ഉദ്യോഗസ്ഥയാണ് ക്യാപ്റ്റൻ അല്‍ നയീമി. അബുദാബി പോലീസില്‍ നിന്ന് ഇൻറർപോളിലേക്ക് എത്തുന്ന ആദ്യത്തെ വനിതാ ഉദ്യോഗസ്ഥയുമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാസേനയിലേക്ക് കൂടുതല്‍ വനിതകളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ 2017ല്‍ ദുബായ് പോലീസില്‍ വനിതാ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു.