കോട്ടയം: ഈരാറ്റുപേട്ടയില്‍ നിന്നും രണ്ടരലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ ഈരാറ്റുപേട്ട പൊലീസ് നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഈരാറ്റുപേട്ട നടയ്ക്കല്‍ വെട്ടിക്കാട്ട് വീട്ടില്‍ അൻവർ ഷാ (24), വലിയവീട്ടില്‍ മുഹമ്മദ് ഫാറൂഖ് (24), കിഴിക്കാവ് വീട്ടില്‍ ഫിറോസ് (23), ചെറിപ്പുറം വീട്ടില്‍ അസ്ലാം (30) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ബാങ്കിന്റെ സിഡിഎമ്മിലൂടെ 500 രൂപയുടെ 448 നോട്ടുകളാണ് പിടിച്ചെടുത്തത്. ഈരാറ്റുപേട്ടയിലെ ഫെഡറല്‍ ബാങ്കിലാണ് സിഡിഎമ്മിലൂടെ കള്ളനോട്ട് നിക്ഷേപിച്ചത്. ബാങ്ക് അധികൃതർ കള്ളനോട്ട് പിടിച്ചെടുത്ത ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്നാണ് വിവരം.
തുടർന്ന്, പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ നാലു പേരെ കസ്റ്റഡിയില്‍ എടുത്തു. പാലാ ഡിവൈഎസ്പി കെ.സദന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇവർക്ക് എവിടെ നിന്ന് കള്ളനോട്ട് കിട്ടി എന്നത് അടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് അറിയിച്ചു.