![](https://keralaspeaks.news/wp-content/uploads/2024/06/n6185354951718825197312faee88341f748d954c36e4f63bb3f36229029ab3448c71f037c2fecf805331bb-780x470.jpg)
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ‘ക്ഷീണം’ മറികടക്കാനും ആസന്നമായ ഉപതിരഞ്ഞെടുപ്പുകളില്‍ മുന്നേറ്റം നടത്താനും സംസ്ഥാനമന്ത്രിസഭ അഴിച്ചുപണിയും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇടതുമുന്നണിയില്‍ അനൗദ്യോഗികമായി ആരംഭിച്ചതായാണ് വിവരം. സി.പി.ഐയുടെ മന്ത്രിസ്ഥാനങ്ങളില്‍ തത്കാലം അഴിച്ചുപണി ഉണ്ടാകില്ല എന്നാണ് അറിയുന്നത്.
ഇതര കക്ഷികള്‍ക്ക് അനുവദിച്ചിരിക്കുന്ന വകുപ്പുകളില്‍ ചിലത് ഏറ്റെടുക്കാനും ചിലത് വിട്ടുനല്‍കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഓണക്കാലത്ത് തന്നെ വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്യുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ കേന്ദ്രനിലപാട് നിര്‍ണ്ണായകമാണ്. എന്നിരുന്നാലും വിഴിഞ്ഞം ഉള്‍പ്പെടെയുള്ള വികസനനേട്ടങ്ങള്‍ എടുത്തുകാട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഡാമേജ് പരിഹരിക്കാനാകും എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കണക്കുകൂട്ടല്‍.
അതേസമയം തനിക്കും മകള്‍ക്കും എതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതിയില്‍ നിന്നും പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടാകുമോ എന്നത് അദ്ദേഹത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. തിരുവായ്ക്ക് എതിര്‍വാ ഇല്ല എന്നതാണ് നിലവിലെ അവസ്ഥയെങ്കിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ചില അപസ്വരങ്ങള്‍ അങ്ങിങ്ങ് ഉയരുന്നുണ്ട്. പലരും പരോക്ഷമായി ലക്ഷ്യമിടുന്നത് മുഖ്യനെ തന്നെ. ഈ സാഹചര്യത്തില്‍ കോടതിയില്‍ നിന്നുള്ള പ്രതികൂലപരമാര്‍ശങ്ങള്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ഇതിനുതകുന്ന തരത്തില്‍ കേസുകള്‍ ക്രമീകരിക്കുന്നതിന്റെ പിൻവാതില്‍ സാദ്ധ്യതകള്‍ പോലും ഉന്നതതലങ്ങളില്‍ ആലോചിക്കുന്നതായാണ് വിവരം.