![](https://keralaspeaks.news/wp-content/uploads/2024/05/n6109946841716442786225c4eca341cb84354dd3077aedfa5407cc258cb913e3ee9eb8e00ba625b512d674.jpg)
നിയന്ത്രണമില്ലാതെ പച്ചക്കറിവില വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ എല്ലാ പച്ചക്കറികള്‍ക്കും വില വർധിച്ചു. 80 രൂപയുണ്ടായിരുന്ന ബീൻസിന് കിലോയ്ക്ക് 200 രൂപയായി. പയറിന് 100-110 രൂപയും.സവാളയ്ക്ക് മാത്രമാണ് അല്‍പം വിലക്കുറവുള്ളത്. മറ്റെല്ലാ പച്ചക്കറികള്‍ക്കും വില ഇരട്ടിയോളമായി.
തമിഴ്നാട്ടില്‍ പച്ചക്കറി ഉത്പാദനം കുറഞ്ഞതും ആവശ്യക്കാർ കൂടിയതുമാണ് നിലവില്‍ വില ഉയരാൻ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കടുത്ത ചൂടും പിന്നാലെ ഉണ്ടായ ശക്തമായ മഴയുമാണ് പച്ചക്കറിക്കൃഷിയെ ബാധിച്ചത്. തമിഴ്നാട്ടില്‍ പച്ചക്കറി കുറഞ്ഞതോടെ ആന്ധ്ര, കർണാടക വിപണിയില്‍നിന്നാണ് കൂടുതലായി പച്ചക്കറി എത്തുന്നത്. ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറി വാങ്ങാൻ ആഴ്ചയില്‍ ശരാശരി 600 രൂപയ്ക്ക് മുകളില്‍ ചെലവുണ്ട് ഇപ്പോള്‍.
പച്ചക്കറിവില ഇങ്ങനെ (പഴയവില ബ്രാക്കറ്റില്‍)
ബീൻസ് -180-200 (80) പയർ -100 (80)
പച്ചമുളക് -80-88 (60-70) തക്കാളി -60 (55-56)
കൂർക്ക -110 (80) പാവയ്ക്ക -100 (80)
കാരറ്റ് -80 (60) കിഴങ്ങ് -48 (40) കാബേജ് -70 (60)
ചേന -80 (40) ഇഞ്ചി -200 (140)
ഹോട്ടലുകൾ പ്രതിസന്ധിയിൽ
പച്ചക്കറിവില കൂടിയതോടെ ഹോട്ടലുകള്‍ വലിയ പ്രതിസന്ധിയിലാണ്. എല്ലാ ഇനങ്ങള്‍ക്കും ഇരട്ടിയോളം വിലകൂടി. ഈ പൈസയ്ക്ക് സാധനം വാങ്ങി എങ്ങനെ പിടിച്ചുനില്‍ക്കാൻ കഴിയും. പച്ചക്കറിക്ക് പുറമേ ഇറച്ചിക്കും മീനിനും അന്യായ വിലയാണ്. മാർക്കറ്റ് വില അനുസരിച്ച് ഭക്ഷണ സാധനങ്ങള്‍ക്ക് വില കൂട്ടാൻ ഹോട്ടലുകൾക്ക് സാധിക്കുകയില്ല എന്നതാണ് യാഥാർത്ഥ്യം. പക്ഷേ അങ്ങനെ മുൻപോട്ടു പോകുമ്പോൾ നിലനിൽപ്പ് തന്നെ അവതാളത്തിലും ആകുന്നു.
കുടുംബ ബഡ്ജറ്റ് താറുമാറാകുന്നു
ശരാശരി 400 മുതല്‍ 450 രൂപയുടെ പച്ചക്കറി ആഴ്ചതോറും വേണമായിരുന്നു. ഇപ്പോള്‍ അതേ സ്ഥാനത്ത് 600 മുതല്‍ 650 രൂപ വരെ ചെലവുണ്ട്. 200 രൂപയ്ക്ക് മുകളില്‍ ചെലവ് വർധിച്ചു. ഈ വിലയ്ക്ക് ജനങ്ങള്‍ എങ്ങനെ പച്ചക്കറി വാങ്ങും. മീൻ വാങ്ങാമെന്ന് വെച്ചാലും ഭയങ്കര വിലയാണ്. സാധാരണക്കാർ എങ്ങനെ ജീവിക്കും എന്ന ചോദ്യവും ഉയരുകയാണ്.