![](https://keralaspeaks.news/wp-content/uploads/2024/05/n6107609681716365260581014d6c43e71d6847a705ecd0b4252fc29da61de3c567425241ea85ecf151eb73.jpg)
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരായ പീഡനക്കേസില്‍ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയെ എല്‍ദോസ് കുന്നപ്പിള്ളി ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തുവെന്നും കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്.
2023 സെപ്‌തംബർ 28നാണ് എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്ന് കാട്ടി തിരുവനന്തപുരം പേട്ട സ്വദേശിയായ യുവതി പരാതി നല്‍കിയത്. മദ്യപിച്ച് വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്ക് പോയി. പോകുംവഴി വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മീഷണർക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. എല്‍ദോസ് കുന്നപ്പിള്ളിയുടെ രണ്ട് സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്.
അടിമലത്തുറയിലെ ഒരു റിസോർട്ടില്‍ വച്ചാണ് ആദ്യം ബലാത്സംഗം ചെയ്‌തതെന്നും കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. 2022 ജൂലായ് നാലിനായിരുന്നു ഈ സംഭവം നടന്നത്. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വച്ച് ബലാത്സംഗം ചെയ്‌തു. കോവളത്ത് വച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാനും എല്‍ദോസ് ശ്രമിച്ചു.
അഞ്ച് വർഷമായി പരിചയമുള്ള യുവതിയെയാണ് എല്‍ദോസ് കുന്നപ്പിള്ളി ബലാത്സംഗം ചെയ്‌തതെന്നും കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമർപ്പിച്ചത്.യുവതിയെ മർദിച്ച കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് തിരുവനന്തപുരം സെഷൻസ് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. കോടതി മുമ്ബാകെ ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണം, രണ്ട് ദിവസം പൊലീസിന് മുന്നില്‍ ഹാജരാകണം, കേരളം വിട്ട് പുറത്ത് പോകരുത് എന്നീ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ച് നല്‍കിയത്.