ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ കേരള കേഡറിലെ തെലുങ്ക് വംശജനായ ഐഎഎസ് ഉദ്യോഗസ്ഥനായ എംവിആർ കൃഷ്ണ തേജയെ ഓഫീസർ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ചേക്കും. നിലവില്‍ തൃശൂർ ജില്ലാ കളക്ടറായ കൃഷ്ണ തേജ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പവൻ കല്യാണുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഈ നീക്കത്തിന് അംഗീകാരം നല്‍കുകയും തേജയെ ആന്ധ്രാപ്രദേശിലേക്ക് ഡെപ്യൂട്ടേഷനായി നിയമിക്കുന്നതിന് ഡിഒപിടിക്ക് കത്തെഴുതുകയും ചെയ്തുവെന്നാണ് വിവരം.
ജനങ്ങള്‍ക്കായി ചെയ്ത പ്രവർത്തനങ്ങള്‍ മാത്രമല്ല അദ്ദേഹത്തിന്റെ ജീവിതം പോലും മറ്റുള്ളവർക്ക് പ്രചോദനം നല്‍കുന്നതാണ്. സാമ്ബത്തിക പ്രയാസങ്ങള്‍ കാരണം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന വിദ്യാഭ്യാസ കാലഘട്ടത്തെ കുറിച്ചും, പിന്നീട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സിവില്‍ സർവീസ് വരെ നേടിയതിന്റെയും അനുഭവ കഥകള്‍ പല വേദികളിലും കൃഷ്ണ തേജ തുറന്നു പറഞ്ഞിട്ടുണ്ട്. 2018ലെ പ്രളയ സമയത്ത് ‘ഐ ആം ഫോർ ആലപ്പി’ എന്ന പദ്ധതിയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങള്‍ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. അന്ന് ആലപ്പുഴ സബ്കളക്ടറായിരുന്നു കൃഷ്ണ തേജ. പ്രളയത്തിന് ശേഷം ആലപ്പുഴ ജില്ലയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സമൂഹ മാധ്യമ കൂട്ടായ്മയാണ് ‘ഐ ആം ഫോർ ആലപ്പി’.
ആലപ്പുഴ കളക്ടറായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ ശമ്ബളം ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന സ്നേഹജാലകം എന്ന കൂട്ടായ്മയ്ക്കാണ് കൃഷ്ണതേജ നല്‍കിയത്. നൂറനാട് ചില്‍ഡ്രൻസ് ഹോമിലെ കുട്ടികള്‍ ടിവി വേണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവർക്ക് ടിവി എത്തിച്ചു നല്‍കുകയും അതിനൊപ്പം ‘എന്റെ കുഞ്ഞുമക്കള്‍ എല്ലാവരും നന്നായി വളരണം കേട്ടോ’ എന്ന് പറഞ്ഞു കൊണ്ട് നല്‍കിയ കുറിപ്പും സാമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. മഴക്കാലത്ത് അവധി അപേക്ഷകളുമായി കുട്ടികള്‍ എത്തുന്നതിന് മുൻപേ കുട്ടികള്‍ക്ക് അവധി പ്രഖ്യാപിച്ച് കൊണ്ട് അവിടെയും അദ്ദേഹം കയ്യടി നേടിയെടുത്തു.
‘ഐആം ഫോർ ആലപ്പി’ എന്ന പദ്ധതിയെ വിപുലീകരിച്ച് രൂപീകരിച്ച’ വീ ആർ ഫോർ’ ആലപ്പി എന്ന പദ്ധതിയില്‍ കോവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കി നിരവധി പ്രവർത്തങ്ങളും അദ്ദേഹം നടത്തി. മാതാപിതാക്കള്‍ നഷ്ടപ്പെട്ടതിനെ തുടർന്ന് പഠനം ഉപേക്ഷിക്കേണ്ടി വന്ന ഒരു വിദ്യാർത്ഥിയുടെ തുടർപഠനത്തിനായി രക്ഷിതാവിന്റെ സ്ഥാനത്തു നിന്ന് കോഴ്‌സിന് പ്രവേശനം നേടിക്കൊടുത്തതും അദ്ദേഹത്തിന്റെ സ്വീകാര്യത വർധിപ്പിച്ചു.
എംബിബിഎസിന് അഡ്മിഷൻ ലഭിച്ചെങ്കിലും സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ കാരണം പഠനം മുടങ്ങി പോകുമായിരുന്ന ആദിത്യ ലക്ഷ്മിയുടെ വിദ്യാഭ്യാസ ചെലവുകള്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ മൂലം തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുൻ ഏറ്റെടുത്തതും വാർത്തകളില്‍ ഇടം പിടിച്ചു. ‘ഒരു പിടി നന്മ’ എന്ന പേരില്‍ സ്കൂള്‍ കുട്ടികളിലൂടെ നടപ്പാക്കിയ പദ്ധതിയായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഏറ്റവും പുതിയ പദ്ധതി. കുട്ടികളിലൂടെ ജില്ലയിലെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയായിരുന്നു ഇത്. 22.03. 2023 മുതല്‍ തൃശൂർ ജില്ലാ കളക്ടറാണ് അദ്ദേഹം