പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന ചർച്ചിലെ വൈദികനെ വാഹനമിടിപ്പിച്ചെന്ന സംഭവത്തില്‍ മുസ്‍ലിം വിദ്യാർഥികള്‍ മാത്രമല്ല ഉണ്ടായിരുന്നതെന്ന് ആദ്യം പറഞ്ഞത് കേരള കോണ്‍ഗ്രസ് (എം) നേതാവ് അഡ്വ. ജെയിംസ്. സംഭവം നടന്നു പിറ്റേദിവസം ഈരാറ്റുപേട്ടയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് ജോസ് കെ മാണിയുടെ വിശ്വസ്തനായ അഡ്വക്കേറ്റ് ജെയിംസ് ഇത്തരം ഒരു കള്ള കഥ മെനഞ്ഞു പറഞ്ഞത്. പൂഞ്ഞാറിൽ എസ്ഡിപിഐയുടെ പിന്തുണ ഉറപ്പിക്കാനായി ജോസ് കെ മാണിയും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും ചേർന്ന് നടത്തിയ നീക്കത്തിന്റെ ഭാഗമായി ബോധപൂർവ്വം നടത്തിയതാണ് ഈ കള്ള പ്രചരണം എന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇത്തരം ആക്ഷേപങ്ങൾ ശരിവയ്ക്കുന്നതാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന.
സംഭവത്തില്‍ മുസ്‍ലിം വിദ്യാർഥികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും പൊലീസ് ഒരു വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ചതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന മുഖാമുഖം പരിപാടിയില്‍ വ്യക്തമാക്കിയിരുന്നു. വൈദികനെ വണ്ടിയിടിപ്പിച്ച സംഭവം ഒരു കൂട്ടർ കാട്ടിയ തെമ്മാടിത്തം ആണെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു. മുസ്‌ലിം നേതാക്കളുമായുള്ള മുഖാമുഖം പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇതിന്റെ പശ്ചാത്തലത്തിലാണ് കേരള കോണ്‍ഗ്രസ് (എം) നേതാവിന്റെ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്.11 ക്രിസ്ത്യൻ, 7 ഹിന്ദു കുട്ടികളും ബാക്കി 18ഓളം മുസ്‍ലിം കുട്ടികളുമാണ് സംഭവത്തില്‍ ഉണ്ടായിരുന്നതെന്ന് അഡ്വ. ജെയിംസ് സർവകക്ഷി യോഗത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം പൊലീസിന്റെ അന്വേഷണത്തില്‍ അറിയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെതന്നെ കുട്ടികൾക്ക് സംഭവിച്ച കൈയബദ്ധം ഇത്രയും വഷളാക്കിയത് സംഭവത്തിനുശേഷം പള്ളിയിൽ തടിച്ചുകൂടിയ ക്രൈസ്തവ വിശ്വാസികളാണെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു.
പൂഞ്ഞാർ വിഷയത്തിലെ എസ്ഡിപിഐ പ്രീണന നിലപാട് മൂലം ജോസ് കെ മാണിക്കും പാർട്ടിക്കും സഭയുടെയും ക്രൈസ്തവ പ്രത്യേകിച്ച് കത്തോലിക്കാ വിഭാഗങ്ങളുടെയും പിന്തുണ നഷ്ടപ്പെട്ടു എന്ന് തിരിച്ചറിവാണ് വിഷയത്തിൽ തുറന്ന പ്രതികരണം നടത്താൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത് എന്നും വിലയിരുത്തപ്പെടുന്നുണ്ട്. ക്രൈസ്തവ കത്തോലിക്ക വിഭാഗത്തെ ലക്ഷ്യമിട്ടാണ് ജോസ് കെ മാണിക്ക് മുന്നണിയിൽ വലിയ പ്രാമുഖ്യം നൽകിയത്. വിചാരിച്ചത്ര സ്വാധീനം ജോസിന് ക്രൈസ്തവർക്കിടയിൽ ഇല്ല എന്ന് ഇടതുമുന്നണിയും പിണറായിയും വൈകിയാണ് തിരിച്ചറിഞ്ഞത്. അതുകൊണ്ടുതന്നെ ജോസ് കെ എം മാണിയുടെ മധ്യസ്ഥത ഇല്ലാതെയാണ് പല വിഷയങ്ങളിലും സിപിഎം സഭയുമായി ഇടപെടുന്നതും. ഇതിനു പിന്നാലെ ഇപ്പോൾ നടത്തിയ എസ്ഡിപിഐ പ്രീണനം മൂലം ക്രൈസ്തവ വോട്ട് ബാങ്ക് പൂർണ്ണമായും ജോസ് കെഎം മാണിയിൽ നിന്ന് അകന്നു എന്ന തിരിച്ചറിവിൽ ആവാം മുഖ്യമന്ത്രി ഇന്ന് ഇത്രമാത്രം കടത്തിപ്പറഞ്ഞത്.